
ഇന്ത്യയിലെ പല റോഡുകളിലും വേഗപരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ അതിൽ കൂടതലായാല്‍ മോട്ടോർവാഹന വകുപ്പും പൊലീസും പിഴയുമായി എത്തും. അപകട സാദ്ധ്യതയും റോഡിന്റെ ഗുണമേന്മയില്ലായ്മയും ഇതിനൊരു കാരണമാണ്. എന്നാല്‍ മുന്നൂറ് കിലോ മീറ്റർ വേഗത്തില്‍ ചീറിപ്പായാൻ സാധിക്കുന്ന ഒരു റോഡ് ഇന്ത്യയില്‍ ഉണ്ടെന്ന് എത്ര പേർക്ക് അറിയാം.
ഏഷയിലെ ഏറ്റവും നീളമുള്ള ഹൈസ്പീഡ് ടെസ്റ്റ് ട്രാക്കിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 2018ല്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ ടെസ്റ്റ് ട്രാക്ക് ഉദ്ഘാടനം ചെയ്തത്. നാട്രാക്സ് (നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്ക്സ്) എന്ന പേരില്‍ അറിയപ്പെടുന്ന ഈ റോഡ് ട്രാക്ക് മദ്ധ്യപ്രദേശിലെ പീതാംബൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 11.3 കിലോ മീറ്റർ നീളമുള്ള ഈ ട്രാക്ക് രാജ്യത്തെ ഓട്ടോമോട്ടീവ്, കംപോണന്റ് പരിശോധനയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്. ലോകത്തിലെ അഞ്ചാമത്തെ വലിയ ടെസ്റ്റിംഗ് ഫെസിലിറ്റിയാണ്.
ചൈനയിലെയും ജപ്പാനിലെയും സമാന ട്രാക്കുകളേക്കാള്‍ സൗകര്യം ഇവിടെയുണ്ട്. ഓവല്‍ അകൃതിയുള്ള ടെസ്റ്റ് ട്രാക്കിന് 16 മീറ്റർ വീതിയും നാല് ലൈനുകളുമുണ്ട്. ഇന്ത്യയില്‍ നിർമ്മിക്കുന്ന വാഹനങ്ങള്‍ ആദ്യകാലങ്ങളില്‍ വിദേശത്ത് അയച്ചായിരുന്നു പരിശോധന നടത്തിയിരുന്നതെങ്കില്‍, ഇപ്പോള്‍ ഈ ട്രാക്കുകളിലാണ് നടക്കുന്നത്. 250 കിലോ മീറ്റർ ന്യൂട്രല്‍ സ്പീഡിനും 375 കിലോ മീറ്റർ മാക്സിമം സ്പീഡിലും അനുയോജ്യമായാണ് ട്രാക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
3000 ഏക്കർ വിസ്തൃതിയുള്ള ഈ ട്രാക്ക് 1321 കോടി രൂപ ചെലവിലാണ് വികസിപ്പിച്ചെടുത്തത്. 2022 മെയ് മാസത്തില്‍ നാട്രാക്സില്‍ ഒരു ഓട്ടോ ഷോ നടന്നിരുന്നു. ഇൻഡോർ, ഭോപ്പാല്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഏകദേശം 80 സൂപ്പർ കാറുകളും 60 സൂപ്പർ ബൈക്കുകളും ഷോയില്‍ വ്യത്യസ്ത മത്സരങ്ങളില്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ ഷോയില്‍ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ ഏകദേശം 1200 സന്ദർശകർ പങ്കെടുത്തിരുന്നു. ബ്രേക്ക് പെർഫോമൻസ്, ഇന്ധന ഉപഭോഗം, എമിഷൻ, ഹൈസ്പീഡ് ഹാൻഡിലിംഗ് എന്നീ പരിശോധനകള്‍ ഈ ട്രാക്കില്‍ നടത്താം.