play-sharp-fill
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല മോഷണം; കമിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല മോഷണം; കമിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

കായംകുളം: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തില്‍ കമിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.


കായംകുളം പത്തിയൂര്‍ കിഴക്ക് വെളിത്തറവടക്ക് വീട്ടില്‍ അന്‍വര്‍ ഷാ ( 22 ), കോട്ടയം കൂട്ടിക്കല്‍ എന്തിയാര്‍ ചാനക്കുടി വീട്ടില്‍ ആതിര ( 24 ), കരുനാഗപ്പള്ളി തഴവ കടത്തുര്‍ ഹരികൃഷ്ണഭവനത്തില്‍ ജയകൃഷ്ണന്‍ ( 19 ) എന്നിവരാണ് അറസ്റ്റിലായത്. ആതിരയും അന്‍വര്‍ ഷായും കമിതാക്കളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഓഗസ്റ്റ് 26-ാം തീയതി ഉച്ചക്ക് പെരിങ്ങാല മേനാമ്പളളി മെഴുവേലത്ത് സജിത് ഭവനത്തില്‍ സജീവന്റെ ഭാര്യ ലളിതയുടെ മാല പൊട്ടിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്. ചോദ്യം ചെയ്യലിൽ ബാംഗ്ലൂരിന് സമീപം റോബര്‍ട്ട്സണ്‍പെട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും എഴുപത് വയസ്സുള്ള വിരുതമ്മാള്‍ എന്ന വൃദ്ധയുടെ ഒൻപത് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു.

ലളിത പെരിങ്ങാല വീട്ടിലേക്ക് നടന്നു പോകവേ ബൈക്കിലെത്തിയ കമിതാക്കളായ പ്രതികള്‍ മാല പൊട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. മോഷണം നടത്തിയതിന്‍റെ തലേ ദിവസം തിരുവല്ലയില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ കായംകുളത്തെത്തിയ അന്‍വര്‍ഷായും ആതിരയും കായംകുളത്ത് കറങ്ങി നടന്ന് ഒരു ദിവസം കായംകുളത്ത് തങ്ങിയ ശേഷമാണ് ലളിതയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞത്.

മാല പൊട്ടിച്ചതിന് ശേഷം രക്ഷപെട്ട കമിതാക്കള്‍ ബൈക്ക് കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ച്‌ മൂന്നാര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തിരികെ എറണാകുളത്തെത്തിയതോടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.

പ്രതികള്‍ പൊട്ടിച്ച മാല വില്‍ക്കാന്‍ സഹായിച്ചത് മൂന്നാം പ്രതി ജയകൃഷ്ണനാണ്. ജയകൃഷ്ണന്‍റെ മൊബൈല്‍ ഫോണാണ് ഒന്നാം പ്രതിയായ അന്‍വര്‍ ഷാ ഉപയോഗിച്ചു വന്നിരുന്നത്.

കായംകുളം സി. ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്. ഐ. ആനന്ദ് കൃഷ്ണന്‍, എഎസ്‌ഐ. ഉദയകുമാര്‍, പോലീസുകാരായ റെജി, ലിമു, മനോജ്, സതീഷ്, ബിനുമോന്‍, ബിജുരാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പൊലീസിന്റെ വലയിലായത്.