
കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ റവന്യൂ ജീവനക്കാർക്ക് സസ്പെൻഷൻ ; വസ്തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സിന്റെ പിടിയിലാകുന്നത്
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ റവന്യൂ ജീവനക്കാർക്ക് സസ്പെൻഷൻ. പുന്നപ്ര വില്ലേജിലെ അസിസ്റ്റന്റ് എം.സി. വിനോദിനെയും ഫീല്‍ഡ് അസിസ്റ്റന്റ് അശോകനെയുമാണ് ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തത്.
5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. പുന്നപ്ര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് റെയ്ഡ്. ഇദ്ദേഹത്തിന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുന്നപ്ര വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിനു വിനോദും അശോകനും സ്ഥലത്തെത്തി ഫയല്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ അയയ്ക്കണമെങ്കില്‍ 5,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന് വിവരം വിജിലന്‍സിനെ അറിയിച്ചു.
പുന്നപ്ര വില്ലേജ് ഓഫീസിനു മുന്നില്‍ അശോകന് പരാതിക്കാരനില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.