play-sharp-fill
14 എസ്പിമാര്‍, 27 ഡിവൈഎസ്പിമാര്‍. പോലീസില്‍ നിന്ന് ഇന്ന് വിരമിക്കുന്നത് 970 പേര്‍; വിരമിക്കല്‍ ആനുകൂല്യം നല്‍കാൻ വഴി കാണാതെ സര്‍ക്കാര്‍; പൊലീസിൽ നിന്ന് വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ ഇവർ

14 എസ്പിമാര്‍, 27 ഡിവൈഎസ്പിമാര്‍. പോലീസില്‍ നിന്ന് ഇന്ന് വിരമിക്കുന്നത് 970 പേര്‍; വിരമിക്കല്‍ ആനുകൂല്യം നല്‍കാൻ വഴി കാണാതെ സര്‍ക്കാര്‍; പൊലീസിൽ നിന്ന് വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ ഇവർ

 

തിരുവനന്തപുരം: കേരളത്തിലെ പോലീസ്‌ സര്‍വീസില്‍ നിന്നും ഇന്ന് വിരമിക്കുന്ന 970 പേരില്‍ 87 പേര്‍ എസ്പിമാര്‍ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍. ഐപിഎസുകാരും 27 ഡിവൈഎസ്പിമാരും ഇവരില്‍ ഉള്‍പ്പെടുന്നു.

 

ഐപിഎസ് ഉദ്യോഗസ്ഥരായ വി.എം.സന്ദീപ്‌, ആര്‍.സുനീഷ് കുമാര്‍, റെജി ജേക്കബ്, എന്‍.അബ്ദുല്‍ റഷീദ്, കെ.ബി.രവി, കെഎസ്‌ഇബി വിജിലന്‍സ് എസ്പി അബ്ദുല്‍ റാഷി, കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി.പി.സദാനന്ദന്‍, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി ഷാജു പോള്‍, കെഎപി ഒന്നാം ബറ്റാലിയന്‍ കമന്‍ഡാന്റ് ജോസ് വര്‍ഗീസ്‌, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി കൃഷ്ണകുമാര്‍, അഞ്ചാം ബറ്റാലിയന്‍ കമന്‍ഡാന്റ് ബോബി കുര്യന്‍, കൊച്ചി സിറ്റി ഡിസിപി ഷാജു.കെ.വര്‍ഗീസ്‌, ഇക്കണോമിക് ഒഫന്‍സ് എസ്പി എ.ജി.ലാല്‍, കേരള പോലീസ് അക്കാദമി എസ്പി ദേവമനോഹര്‍ എന്നിവര്‍ വിരമിക്കുകയാണ്.


 

വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ 50000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി പി.വേലായുധന്‍ നായരും, ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ ഡിവൈഎസ്പി എം.ജി.സാബുവും ഇന്ന് വിരമിക്കുകയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിരമിക്കുന്നതോടെ 11 ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായും 30 ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായും 35 എസ്‌ഐമാര്‍ക്ക് ഇന്‍സ്പെകടര്‍മാരായും സ്ഥാനക്കയറ്റം ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

15000 ല്‍ അധികം ജീവനക്കാരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഇന്ന് വിരമിക്കുന്നത്. ഇത്രയും പേര്‍ ഒരുമിച്ച്‌ വിരമിക്കുന്നത് സര്‍വീസില്‍ ഇതാദ്യമായാണ്. വിരമിക്കലോടെ തൊട്ടുതാഴെയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുമെങ്കിലും സാമ്ബത്തിക പ്രതിസന്ധി കാരണം പുതു നിയമനങ്ങള്‍ താത്കാലത്തേക്ക് ഇല്ലെന്നാണ് സൂചന. ഇവര്‍ക്ക് ഒരുമിച്ച്‌ ആനുകൂല്യം നല്‍കാന്‍ 9151 കോടിയോളം വേണം. 3500 കോടി രൂപ ഇതിനായി സര്‍ക്കാര്‍ കടമെടുത്തിട്ടുണ്ട്. ഈ തുക അപര്യാപ്തമാണ്. ക്ഷേമപെന്‍ഷനും കുടിശികയാണ്. ഇതും സര്‍ക്കാരിനെ തുറിച്ച്‌ നോക്കുന്നുണ്ട്.

 

വിരമിക്കുന്നവരില്‍ പകുതിയോളം ജീവനക്കാര്‍ വിദ്യാഭ്യാസവകുപ്പില്‍ ഉള്ളവരാണ്. സെക്രട്ടേറിയറ്റില്‍ മാത്രം 5 സ്പെഷല്‍ സെക്രട്ടറിമാരടക്കം 150 പേരാണു വിരമിക്കുന്നത്. മോട്ടോർ‌വാഹന വകുപ്പില്‍ നിന്നും 60 പേരും തദ്ദേശവകുപ്പില്‍ മുന്നൂറോളം പേരും റവന്യു വകുപ്പില്‍ നിന്നും തഹസില്‍ദാർ ഉള്‍പ്പെടെ 461 പേരും, ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍നിന്നും റേഷനിങ് കണ്‍ട്രോളറും 7 ജില്ലാ സപ്ലൈ ഓഫിസർമാരും ഉള്‍പ്പെടെ 66 പേരും വിരമിക്കുകയാണ്. കെഎസ്‌ഇബിയില്‍നിന്ന് 8 ചീഫ് എൻജിനീയർമാരും 17 ഡപ്യൂട്ടി ചീഫ് എൻജിനീയർമാരും 33 എക്സിക്യൂട്ടീവ് എൻജിനീയർമാരും അടക്കം 1,099 പേർ വിരമിക്കുന്നു. പിഎസ്‌സിയില്‍ അഡീഷനല്‍ സെക്രട്ടറിമാർ ഉള്‍പ്പെടെ 48 പേരും കേരള സർവകലാശാലയില്‍ നിന്നും 16 പേരും പടിയിറങ്ങുകയാണ്.

 

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് വരുന്ന കോടികളുടെ സാമ്ബത്തിക ബാദ്ധ്യതയില്‍ നിന്ന് തല്‍ക്കാലം ഒഴിഞ്ഞുനില്‍ക്കാൻ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത് സർക്കാർ പരിഗണിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ മാറ്റിവച്ചു. പെൻഷൻ ചെലവിനൊപ്പം വിരമിക്കല്‍ ആനുകൂല്യത്തിനുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നാണ് ധനവകുപ്പ് അറിയിച്ചത്.