
കോട്ടയം:മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ബിജെപി സംസ്ഥാന നേതൃത്വവുമായി രശ്മി ചർച്ച നടത്തിയതായാണ് വിവരം. കൊട്ടാരക്കരയില്‍ എൻഡിഎ സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തതായും സൂചനകളുണ്ട്.
സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ അയിഷ പോറ്റി യുഡിഎഫ് സ്ഥാനാർഥിയാകുമെന്നുറപ്പായതോടെ, ഈ തിരഞ്ഞെടുപ്പില്‍ രശ്മിക്ക് സീറ്റ് ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് പുതിയ രാഷ്ട്രീയ ചർച്ചകള്‍ ആരംഭിച്ചത്.
ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് രശ്മിതന്നെ ചില മാധ്യമങ്ങലോട് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പാർട്ടി മാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അവർ വ്യക്തമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവുമായി ബിജെപി നേതാക്കള്‍ സംസാരിക്കുന്നുണ്ടെന്നും രശ്മി പറഞ്ഞു. ഇതിനിടെ കൊടിക്കുന്നില്‍ സുരേഷ് രശ്മിയുമായി ഫോണ്‍ സംഭാഷണം നടത്തി. പാർട്ടിയില്‍ തുടരണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
അയിഷ പോറ്റി കോണ്‍ഗ്രസ് പാളയത്തിലെത്തിയ സാഹചര്യത്തില്‍ നിയമസഭാ സീറ്റ് ഇനി താൻ ആഗ്രഹിക്കുന്നില്ലെന്നാണ് രശ്മിയുടെ നിലപാട്.
പകരം രണ്ട് ആവശ്യങ്ങളാണ് കോണ്‍ഗ്രസിന് മുന്നില്‍ വെച്ചിരിക്കുന്നത്-കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്ബത്തിക ബാധ്യത പാർട്ടി ഇടപെട്ട് തീർക്കണം; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ബോർഡ്-കോർപറേഷൻ പദവി നല്‍കണം.
എന്നാല്‍ ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി സാമ്ബത്തിക ബാധ്യതയുണ്ടായിരുന്ന വിവരം പാർട്ടിയെ അറിയിച്ചിരുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. ബുധനാഴ്ച വിശദമായ ചർച്ച നടത്താമെന്ന് നേതാക്കള്‍ അറിയിച്ചെങ്കിലും, സംസ്ഥാന നേതൃത്വത്തിന്റെ വ്യക്തമായ ഉറപ്പാണ് രശ്മി ആവശ്യപ്പെടുന്നത്.
അയിഷ പോറ്റിയുടെ വരവില്‍ അസ്വസ്ഥതയുണ്ടായിരുന്നെങ്കിലും രശ്മി പാർട്ടി വിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ തത്സമയ സംപ്രേഷണം വരെ രശ്മി തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.
യാത്രയ്ക്ക് മുമ്ബ് കൊടിക്കുന്നില്‍ സുരേഷിന്റെ നിർദേശപ്രകാരം സതീശനെ നേരില്‍ കണ്ട രശ്മിയോട്, എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും പാർട്ടിക്കൊപ്പം നില്‍ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം സംതൃപ്തിയോടെ മടങ്ങിയ രശ്മി ബിജെപിയുമായി ചർച്ച ആരംഭിച്ചതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എൻ. ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. അന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബാലഗോപാല്‍ ഇന്ന് സംസ്ഥാന ധനമന്ത്രിയാണ്.
ബാലഗോപാലിനെ നേരിടാൻ ശക്തനായ സ്ഥാനാർഥി വേണമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനെ അയിഷ പോറ്റിയിലേക്ക് എത്തിച്ചത്. പാർട്ടി നടത്തിയ രഹസ്യ സർവേകളിലും ഇത് ഗുണം ചെയ്യുമെന്നായിരുന്നു നിഗമനം.
2011ലെ മണ്ഡല പുനർനിർണയത്തിന് ശേഷം സിപിഎമ്മിനും സിപിഐക്കും സ്വാധീനമുള്ള പഞ്ചായത്തുകളും കൊട്ടാരക്കര മണ്ഡലത്തോട് കൂട്ടിച്ചേർത്തിരുന്നു. ഇടത് സ്വാധീനം കൂടുതലുള്ള മണ്ഡലം അയിഷ പോറ്റിയിലൂടെ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.



