റെന്റ് എ കാർ ബിസിനസിന്റെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ്; താത്കാലിക ലാഭം ലക്ഷ്യമിട്ട് ബിസിനസ് നടത്തുന്നത് നികുതിയിനത്തിൽ ഒരു രൂപപോലും സർക്കാരിന് നൽകാതെ; സർവീസ് നടത്തുന്നത് നിയമപരമായ നിബന്ധനകളെല്ലാം കാറ്റിൽ പറത്തി; റെന്റ് എ കാർ ബിസിനസുമായി സർക്കാർ ഉദ്യോ​ഗസ്ഥർ വരെ കളത്തിൽ; എല്ലാം അറിയാമെങ്കിലും കൈക്കൂലി വാങ്ങി കണ്ണടച്ച് ഇരുട്ടാക്കി മോട്ടോർ വാഹന വകുപ്പ്

Spread the love

കോട്ടയം: റെന്റ് എ കാർ ബിസിനസിന്റെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ്. കാറുകള്‍ വാടകയ്ക്ക് കൊടുക്കണമെങ്കില്‍ ഉടമയ്ക്ക് 50 വാഹനങ്ങള്‍ വേണം. അതില്‍ 50 ശതമാനം വാഹനങ്ങളും എ.സി.യായിരിക്കണം എന്നിങ്ങനെ പല നിബന്ധനകളും കാറ്റിൽ പറത്തിയാണ് റെന്റ് എ കാർ ബിസിനസ് വ്യാപകമായിരിക്കുന്നത്.

മാത്രമല്ല, നികുതിയിനത്തിൽ ഒരു രൂപപോലും സർക്കാരിന് നൽകാതെയാണ് ഈ ബിസിനസ് നടത്തുന്നത്. എന്നാൽ, ഇത്തരം കാര്യങ്ങൾ പല തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന മട്ടാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ സ്വീകരിക്കുന്നത്.

പതിനായിരകണക്കിന് രൂപ നികുതിയടച്ചും നിയമപരമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചും പോകുന്ന ടാക്സികാർ ഉടമകൾക്ക് വൻ ഭീഷണിയാകുകയാണ് റെന്റ് എ കാർ ബിസിനസുകാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്കാലിക ലാഭത്തിനു വേണ്ടി മാത്രമാണ് യാതൊരു സുരക്ഷയും ഒരുക്കാതെ റെന്റ് എ കാർ ബിസിനസുകാർ സർവീസ് നടത്തുന്നത്.

കാറുകള്‍ വാടകയ്ക്ക് കൊടുക്കണമെങ്കില്‍ ഉടമയ്ക്ക് 50 വാഹനങ്ങള്‍ വേണം. അതില്‍ 50 ശതമാനം വാഹനങ്ങളും എ.സി.യായിരിക്കണം. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കറുപ്പില്‍ മഞ്ഞ അക്ഷരങ്ങളായാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍, വാടകയ്ക്ക് നല്‍കുന്ന ഭൂരിഭാഗം പേര്‍ക്കും ഈ നിബന്ധനകളോടുകൂടിയ യാതൊര്യ രജിസ്‌ട്രേഷനുമില്ല. ഇത്തരം കാറുകളില്‍ അപകടങ്ങളുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷപോലും ലഭിക്കില്ലെന്നും അധികൃതര്‍ പറയുന്നു.

ഇത്തരം കാറുകൾ വാടയ്ക്കെടുക്കുന്നത് കാള്ള ടാക്സികൾക്ക് സമമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ, ഇത്തരം റെന്റ് എ കാർ ബിസിനസുകൾ നടത്തുന്നവരിൽ സർക്കാർ ഉദ്യോ​ഗസ്ഥർ വരെ ഉൾപ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവമാണ് കളർകോട് നടന്നത്. കാർ വാടകയ്ക്കെടുത്ത് സിനിമ കാണാൻ പോയ 5 മെഡിക്കൽ വിദ്യാർത്ഥികളാണ് ദാരുണമായി മരിച്ചത്. ഇനിയെങ്കിലും മോട്ടോർ വാഹന വകുപ്പിന്റെ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ടാക്സി സർവീസ് നടത്തുന്നവർ.