
സ്വന്തം ലേഖിക
ആലപ്പുഴ: ബിജെപി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ നാല് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി പിടിയിൽ.
ഇതില്‍ രണ്ടു പേര്‍ കൊലയാളി സംഘാംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂരില്‍ നിന്ന് ഇന്നലെ രാത്രിയാണ് കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട ഇരുവരെയും പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജ സിം കാര്‍ഡ് നല്‍കിയ കടയുടമ മുഹമ്മദ് ബാദുഷയും അറസ്റ്റിലായി. ആകെ 10 പേരാണ് പിടിയിലായിട്ടുള്ളത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അനൂപ്, ജെസീബ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികള്‍ക്ക് വ്യാജ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കിയത് മുഹമ്മദ് ബാദുഷയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളില്‍ നിന്നും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
രഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് വലിയമരം സ്വദേശി സെയ്ഫുദ്ദീനെ അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പുറത്തു നിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്.
രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ മറ്റു നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത കൂടുതല്‍ പ്രതികളിലേക്ക് പൊലീസ് എത്തിയതായാണു സൂചന. കൊലപാതകികളെക്കുറിച്ചും ഇവര്‍ ഒളിവില്‍ കഴിയുന്ന താവളങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പിടിയിലായവരില്‍ നിന്നാണ് കൂടുതല്‍ പ്രതികളെക്കുറിച്ചും ഒളിത്താവളങ്ങളെക്കുറിച്ചുമുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് അറിയുന്നത്. അറസ്റ്റിലായ രണ്ടുപേരുടെയും പേരുവിവരങ്ങളോ ചിത്രങ്ങളോ ഇതേവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
രഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചനയിലുള്‍പ്പെടെ 25 ഓളം പേര്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ അന്വേഷണം മുന്നോട്ട് പോയപ്പോള്‍ രഞ്ജിത്ത് വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് അന്വേഷണം പലയിടങ്ങളിലേക്ക് വ്യാപിപ്പിച്ചതും കൂടുതല്‍ പേര്‍ പിടിയിലാകുന്നതും.