
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനക്ക് കാരണമാവുന്നതിൽ ‘പവർ പർച്ചേസ്’ പ്രധാന ഘടകമാവുന്ന സാഹചര്യത്തിൽ ഈയിനത്തിലെ ചെലവ് കുറക്കണമെന്ന് കെ.എസ്.ഇ.ബിയോട് ആവർത്തിച്ചാവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ. ഇന്ധന സർചാർജ്, മൂലധന നിക്ഷേപ പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളിൽ ഈ നിർദേശം നൽകാറുള്ള കമീഷൻ പുതിയതായി നിരക്ക് വർധിപ്പിച്ച ഉത്തരവിലും ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ മാറ്റം നിർദേശിക്കുന്നു.
ഇന്ധന സർചാർജ് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയിൽ കമ്മീഷൻ ചൊവ്വാഴ്ച തെളിവെടുപ്പിന് നിശ്ചയിച്ചിട്ടുണ്ട്. ഇതിലും ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുകയും അതിന്റെ ഭാരം നിരക്ക് വർധനയായി ജനങ്ങളിലേക്കെത്തുകയും ചെയ്യുന്ന സാഹചര്യം വിഷയമായേക്കും. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ ഇന്ധന സർചാർജിനത്തിൽ 37.70 കോടി രൂപ പിരിക്കാൻ ലക്ഷ്യമിട്ടാണ് കെ.എസ്.ഇ.ബി കഴിഞ്ഞ മാസം അപേക്ഷ നൽകിയത്.
യൂണിറ്റിന് 17 പൈസയുടെ വർധനയാണ് ആവശ്യം. നിലവിൽ യൂണിറ്റിന് ആകെ 19 പൈസ ഇന്ധന സർചാർജായി ഈടാക്കുന്നുണ്ട്. ഇതിൽ 10 പൈസ കെ.എസ്.ഇ.ബി സ്വന്തം നിലയിൽ പിരിക്കുന്നതും ഒമ്പത് പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച നിരക്കുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒമ്പത് പൈസ എന്നത് 17 പൈസയാക്കി ഉയർത്തണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. ഇതിലാണ് തെളിവെടുപ്പ് നടത്തുക. നിരക്ക് വർധന നടപ്പാക്കിയിരിക്കെ, ഇന്ധന സർചാർജ് കൂടി വരുംമാസങ്ങളിലും ഈടാക്കാനുള്ള നീക്കം തെളിവെടുപ്പിൽ ഉപഭോക്താക്കളുടെ പ്രതിനിധികൾ ചോദ്യം ചെയ്യുമെന്നുറപ്പാണ്.
കഴിഞ്ഞ ജൂലൈ മുതൽ നവംബർ വരെ ഇന്ധന സർചാർജിനത്തിൽ ഈടാക്കിയ തുകയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കമ്മീഷൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിൽ കെ.എസ്.ഇ.ബിയുടെ വാർഷിക വൈദ്യുതി വാങ്ങൽ ചെലവ് 12,500 കോടി രൂപ മുതൽ 13,000 കോടി രൂപ വരെയാണ്.
ഇതിൽ 20 ശതമാനവും വില കൂടിയ ഹ്രസ്വകാല കരാറുകൾ വഴിയും പവർ എക്സ്ചേഞ്ചിൽ നിന്നുമാണെന്നാണ് കണക്കുകൾ. നിലവിലെ വാങ്ങൽ രീതിയോട് വിയോജിക്കുന്ന കമ്മീഷൻ വിലകുറഞ്ഞ വൈദ്യുതി ലഭിക്കാൻ ദീർഘകാല കരാറുകൾക്ക് ശ്രമം വേണമെന്നും നിർദേശിക്കുന്നു. ഇതിനായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ, എൻ.ടി.പി.സി, എൻ.എച്ച്.പി.സി തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കരാറിന് ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.