
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ ലോക്ക് ഡൗണിനെ തുടർന്നു സംസ്ഥാനത്തെ ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നതിനിടെ, യാതൊരു മാനദണ്ഡവുമില്ലാതെ റോഡരികിൽ പാഴ്‌സൽ വിൽക്കുന്ന അനധികൃത കച്ചവടക്കാർ സജീവമായതായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
സംസ്ഥാനത്തെ 90 ശതമാനം ഹോട്ടലുകളും രണ്ടു മാസത്തിലേറെയായി അടഞ്ഞു കിടക്കുകയാണ്. ഹോട്ടലുകളിൽ നിന്നും പാഴ്‌സൽ നൽകുന്നതിനു പോലും അനുമതി നൽകിയത് ഏതാനും ആഴ്ചകൾക്കു മുൻപ് മാത്രമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഹോട്ടലുകൾക്കു പാഴ്‌സൽ നൽകാനുള്ള അനുമതിയുടെ മറവിൽ കോട്ടയം ജില്ലയിൽ അടക്കം വിവിധ സ്ഥലങ്ങളിൽ റോഡരികിൽ അനധികൃത പാഴ്‌സലുകാർ സജീവമാണ്.
പൊതിച്ചോറുമായി കാറുകളിലും, കുടകൾ നിവർത്തി വച്ചും യാതൊരു മാനദണ്ഡവുമില്ലാതെ വിവിധ സംഘങ്ങളാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
യാതൊരു വൃത്തിയുമില്ലാതെ, അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കാതെയാണ് ഇത്തരത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവർ വിൽക്കുന്നതാവട്ടെ മോശം നിലവാരത്തിലുള്ള ഊണും ബിരിയാണിയുമാണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഹോട്ടലുകൾക്കു പാഴ്‌സൽ നൽകാൻ സർക്കാർ നൽകിയ അനുവാദത്തിന്റെ മറവിലാണ് ഇതെല്ലാം പ്രവർത്തിക്കുന്നത് എന്നതാണ് ഏറെ വിരോധാഭാസം. കൊറോണ റെഡ് സോണായി ഇപ്പോഴും തുടരുന്ന ജില്ലയിലാണ് ഇത്തരത്തിൽ അനധികൃത കച്ചവടക്കാർ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചു പ്രവർത്തിക്കുന്നത്.
ഇത് കൂടാതെ ജില്ലയിലെ വിവിധ മേഖലകളിൽ കുലുക്കി സർബത്ത് കടകളും, ചെറിയ കച്ചവടക്കാരും പ്രവർത്തിക്കുന്നുമുണ്ട്. പതിനായിരങ്ങൾ വാടക നൽകി, വൈദ്യുതി ചാർജും തൊഴിലാളികൾക്കു ശമ്പളവും നൽകി ഹോട്ടലുകൾ പ്രവർത്തിക്കുമ്പോഴാണ് യാതൊന്നുമില്ലാതെ തറവാടക പോലും നൽകാതെ ഹോട്ടലുകൾക്കു ലഭിച്ച അനുമതിയുടെ മറവിൽ ഇവർ ജില്ലയിലെ റോഡരികിൽ ഭക്ഷണം വിതരണം ചെയ്യുന്നത്.
ഇത് നിയന്ത്രിക്കാൻ സർക്കാർ കർശനമായി ഇടപെടണമെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഗുണനിലവാരമില്ലാത്ത മോശം സാഹചര്യത്തിൽ വിളമ്പുന്ന ഭക്ഷണം വാങ്ങിക്കഴിച്ച് ജനങ്ങൾ വഞ്ചിതരാകരുതെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.
ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം ഹോട്ടലുകൾക്കു സുഗമമായി പ്രവർത്തിക്കുന്നതിനുള്ള സൗകര്യം കൂടി സർക്കാർ ഒരുക്കി നൽകണം. ഇത് കൂടാതെ കോവിഡ് മാനദണ്ഡങ്ങളും, സാമൂഹിക അകലവും പാലിച്ച് ഹോട്ടലുകളും , ബേക്കറികളും പ്രവർത്തിക്കാനും സർക്കാർ അനുവാദം നൽകണമെന്നും അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.