play-sharp-fill
അപായത്തിന്റെ ചുവപ്പ് സിഗ്നൽ കേരളം വിടുന്നു: തീരദേശങ്ങളിൽ കാറ്റിന് സാധ്യത; തിങ്കളാഴ്ച കേരളത്തിൽ അപായ സിഗ്നൽ നൽകാതെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അപായത്തിന്റെ ചുവപ്പ് സിഗ്നൽ കേരളം വിടുന്നു: തീരദേശങ്ങളിൽ കാറ്റിന് സാധ്യത; തിങ്കളാഴ്ച കേരളത്തിൽ അപായ സിഗ്നൽ നൽകാതെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: രണ്ടാം പ്രളയത്തിന്റെ ഭീതി വിതച്ച് കേരളത്തിന്റെ ആകാശത്ത് പടർന്ന് നിന്നിരുന്ന മേഘങ്ങൾ മടങ്ങുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. തീരദേശത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകളിൽ മാത്രമുള്ള ജാഗ്രതാ നിർദേശം മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച ഒരു ജില്ലയിലും ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. സംസ്ഥാനത്തെങ്ങും റെഡ് അലെർട്ടും ഇല്ല. ആറ് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലെർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് നിലവിലുള്ളത്.
അതേസമയം, ആഗസ്റ്റ് 13ആം തീയതി ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആഗസ്റ്റ് 14 ന് എറണാകുളം, ഇടുക്കി, പാലക്കാട് ,മലപ്പുറം എന്നിവിടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ, അതിശക്തമായതോ ആയ മഴയുണ്ടാകാനാണ് സാദ്ധ്യത.
കേരളത്തിലെ തീരദേശ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വലിയ തിരമാലകൾക്ക് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമന്നാണ് നിർദേശം. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും മഴ കുറഞ്ഞെങ്കിലും നാളെ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറു ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കേരള തീരത്തേക്ക് ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
11 -08-2019 മുതൽ 12-08-2019 വരെ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. 11 /08/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം  അറിയിച്ചു.