
തിരുവനന്തപുരം: റീജിയണല്‍ കാൻസർ സെന്ററില്‍ (ആർ.സി.സി) മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നിയമനടപടികള്‍ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
ആർ.സി.സിയില്‍ തലച്ചോറിനെ ബാധിക്കുന്ന കാൻസറിനുള്ള മരുന്ന് പാക്കറ്റില്‍ ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തിലാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്രിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ്.
പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പരാതിയെകുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞവർഷം ജൂലായ് 9 ന് ഫാർമസിയില്‍ ലഭിച്ച കുറിപ്പടി പ്രകാരം Temozolomide 100 mg എന്ന മരുന്ന് രോഗിക്ക് നല്‍കാനായി റാക്കില്‍ നിന്നും എടുത്തപ്പോള്‍ 5 ഗുളിക വീതമുള്ള 10 പാക്കറ്റിന്റെ ഒരു സെറ്റില്‍ 2 പാക്കറ്റില്‍ Etoposide 50 mg എന്ന ലേബല്‍ കണ്ടതായി ആർ.സി.സി. ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ഒരു മരുന്നിന്റെ പാക്കറ്റില്‍ മറ്റൊരു മരുന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് 5 ബോട്ടിലുകള്‍ ഡ്രഗ്സ് കണ്‍ട്രോളർ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. സിറ്റിംഗില്‍ ഹാജരായ ഡ്രഗ്സ് കണ്‍ട്രോളർ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു. തുടർന്നാണ് ആർ.സി.സി. ഡയറക്ടർക്ക് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് നല്‍കിയത്.



