തര്‍ക്കഭൂമികള്‍ വനം,റവന്യൂ, തദ്ദേശസ്വംയംഭരണ വകുപ്പുകളുടെ സംയുക്ത നിയന്ത്രണത്തിലാക്കണം : ജോസ്.കെ.മാണി

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം. സംസ്ഥാനത്തെ തര്‍ക്ക ഭൂമികള്‍ റവന്യൂ,തദ്ദേശ സ്വംയഭരണ, വനം വകുപ്പുകളുടെ സംയുക്ത നിയന്ത്രണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്സ്(എം) ചെയര്‍മാന്‍ ജോസ്.കെ.മാണി   മുഖ്യമന്ത്രി പിണറായി വിജയന്         കത്ത് നല്‍കി.

റവന്യൂ,തദ്ദേശസ്വംയംഭരണ നിയന്ത്രിത ഭൂമികളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ കയറി പ്രശ്‌നമുണ്ടാക്കുകയും അത് തദ്ദേശവാസികളുമായിട്ടുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.  മാങ്കുളം അടക്കമുള്ള നിരവധി സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. വനം സംരക്ഷിക്കാന്‍ കേന്ദ്ര സേനകളെ വിളിക്കണമെന്ന് വനം വകുപ്പ് ജീവനക്കാരുടെ സംഘടന ചീഫ് സെക്രട്ടറിയുടെ മുന്നില്‍ ആവശ്യമുന്നയിച്ചിരിക്കുന്നു. മുന്നറിയിപ്പില്ലാതെ കൃഷിഭൂമിയില്‍ കയറി വനം വകുപ്പ് കൃഷി നശിപ്പിക്കുന്നു.

ഈ സാഹചര്യത്തില്‍ റവന്യൂവകുപ്പിന്റെ സംയുക്ത സര്‍വ്വേയിലൂടെ അതിര്‍ത്തി നിശ്ചയിച്ച് ജണ്ടകെട്ടി വനമായി തിരിച്ചിരിക്കുന്ന റിസര്‍വ്വ് ഫോറസ്റ്റിനു പുറത്തുള്ള മുഴുവന്‍ തര്‍ക്കഭൂമികളിലും കൃഷിയിടങ്ങളിലും കേരള വന സംരക്ഷണ നിയമപ്രകാരം കേസെടുക്കാനുളള അധികാരം വനം വകുപ്പില്‍ നിന്നും എടുത്തുമാറ്റണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തര്‍ക്ക ഭൂമികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ റവന്യൂ,തദ്ദേശ സ്വംയഭരണ ,വനം വകുപ്പുകളുടെ സംയുക്ത കമ്മറ്റികള്‍ ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിക്കണം. ഈ കമ്മറ്റികളുടെ തീരുമാനമില്ലാതെ തര്‍ക്ക ഭൂമികളില്‍ വനംവകുപ്പ് കയറരുതെന്നും എന്തെങ്കിലും നിയമപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വനംവകുപ്പ് പോലീസില്‍ പരാതി നല്‍കുകയാണ് വേണം. ഇതിനായി അടിയന്തിര ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

നേര്യമംഗലം, അടിമാലി,മൂന്നാര്‍ ദേശീയപാത 30 മുതല്‍ 40 മീറ്റര്‍ വരെ വീതിയില്‍ 1910 മുതല്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയാണ്. ഇത് വനമായി രേഖപ്പെടുത്തിയിരിക്കുന്നത് അന്വേഷിക്കണം.  ഇക്കാരണത്താല്‍ നേര്യമംഗലം, അടിമാലി, മൂന്നാര്‍ ദേശീയ പാത വികസനം തടസ്സപ്പെട്ടിരിക്കുന്നു. നിയമ വിരുദ്ധമായി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ദേശിയ പാതകളും സംസ്ഥാനപാതകളും വരെ വനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് വെബ്‌സൈറ്റില്‍ വനമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം വിരമിച്ച   ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ കര്‍ഷകരടങ്ങുന്ന ഒരു ഉന്നതതല സമിതി അന്വേഷിക്കണം..

പരിവേഷ് വെബ്‌സൈറ്റില്‍ കേരളത്തില്‍ നിന്നും വനമായി അപ്പ്‌ലോഡ് ചെയ്തിരിക്കുന്ന സ്ഥലങ്ങളില്‍ റവന്യൂ ഭൂമിയോ, കൃഷിഭൂമിയോ കേരള വനം നിയമം നാലാം വകുപ്പ് പ്രകാരം കരട് നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭൂമിയോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ വിശദാംശങ്ങള്‍ എത്രയും തയ്യാറാക്കുകയും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുകയും വേണം. അവ പരിവേഷ് വെബ് സൈറ്റില്‍ നിന്നും ഒഴിവാക്കുവാന്‍ സംസ്ഥാന വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.