
കൊച്ചി: തായ്ലൻഡിൽ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കൺവെൻഷനിലെ ചട്ടം 1, 2 വിഭാഗങ്ങളിൽപ്പെടുന്ന പക്ഷികളാണ് പിടിച്ചെടുത്തത്.
കോടികൾ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായാണ് ദമ്പതികളെ പിടികൂടിയത്. പിടിയിലായവരെ വനംവകുപ്പിനു കൈമാറി. തായ്ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഭാര്യയും ഭർത്താവും ഏഴു വയസ്സുള്ള മകനും ഉൾപ്പെടുന്ന കുടുംബം എത്തിയത്.
ഇവരുടെ ചെക്ക് ഇൻ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജൻസ് യൂണിറ്റ് അപൂർവയിനം പക്ഷികളെ കണ്ടെത്തിയത്. ഇവയെ തായ്ലൻഡിലേക്ക് തന്നെ കയറ്റി അയയ്ക്കും. പക്ഷികളെ കടത്തുന്നതു സംബന്ധിച്ച് അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപൂർവ ഇനം പക്ഷികളേയും മൃഗങ്ങളേയും വ്യാപകമായി തന്നെ തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണിൽ അപൂർവ ഇനം കുരങ്ങൻമാരെയും പക്ഷിയെയും കടത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതികൾ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ വർഷം ഡിസംബറിലും സമാനായ കടത്ത് കൊച്ചിയിൽ പിടികൂടിയിട്ടുണ്ട്.
സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽപ്പെട്ട അപൂർവ ഇനം വന്യജീവികളെ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചിട്ടുണ്ട്. അതോടൊപ്പം രാജ്യാന്തര കരാറുകളുടെയും വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ നാലിന്റെയും പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയുടെ വാണിജ്യ ഇടപാടും നിരോധിച്ചിട്ടുണ്ട്.



