പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നല്‍കി പാലക്കാട് നഗരസഭ കൗണ്‍സിലർ മിനി കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതിയിലുള്ളത്.
മോദി കപട ദേശീയ വാദിയെന്ന അവഹേളനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാട് നടന്ന വേടൻ്റെ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വേടനെതിരെ എൻഐഎക്കും പരാതി നല്‍കിയിരിക്കുന്നത്.
5 വർഷം മുമ്പുള്ള പാട്ടിലാണ് വേടനെതിരെ പരാതി നല്‍കിയിരിക്കുന്നത്. വോയ്സ് ഓഫ് വോയ്സ്‍ലെസ് എന്ന വേടൻ്റെ ആദ്യകാല പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നല്‍കിയിരിക്കുന്നത്. രാജ്യം ഭരിക്കുന്നയാള്‍ കപടദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര ആഭ്യന്തര വകുപ്പിനും എൻഐഎയ്ക്കുമാണ് മിനി കൃഷ്ണകുമാർ പരാതി നല്‍കിയിരിക്കുന്നത്. വേടൻ്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ഇയാളെന്നും പരാതിയില്‍ ആരോപിക്കുന്നു.
പ്രധാനമന്ത്രിയെ കപടദേശീയ വാദിയാണെന്ന് പറയുന്നു. മറ്റു രാജ്യങ്ങളിലാണെങ്കില്‍ ഇത് സമ്മതിക്കുമോ?.കലാകാരൻ ഇൻഫ്ലുവൻസറാണ്. ആ സമൂഹത്തെ സ്വാധീനിക്കാൻ കലാകാരന് കഴിയും. ലക്ഷക്കണക്കിന് പേർ പാട്ട് ആസ്വദിക്കാനെത്തുമ്ബോള്‍ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തില്‍ സന്ദേശം നല്‍കുക എന്നിവയൊന്നും ശരിയായ രീതിയല്ലെന്ന് മിനി കൃഷ്ണകുമാർ പറഞ്ഞു. എല്ലാ ജാതി വ്യവസ്ഥകള്‍ക്കും അർഹിക്കുന്ന പരിഗണന നല്‍കുന്നുണ്ട്. ഇത്തരത്തിലും ജാതീയമായ വേർതിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും മിനി പറഞ്ഞു.