കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയെ ട്രെയിനിൽ ബലാത്സംഗം ചെയ്തു; കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയും എന്നു ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കൈക്കുഞ്ഞിന്‍റെ മുന്നിലിട്ട് യുവതിയെ രണ്ട് പേർ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. അസമിലെ ഗുവാഹത്തിയിൽ നിന്ന് വടക്കൻ ബംഗാളിലെ അലിപുർദുവാറിലേക്കുള്ള യാത്രക്കിടെയാണ് യുവതി കൊടിയ പീഡനത്തിന് ഇരയായത്.

ശനിയാഴ്ച രാത്രി ജനറൽ കമ്പാർട്ടുമെന്‍റിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയെ ട്രെയിനിൽ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി രണ്ട് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഒരാള്‍ കുഞ്ഞിനെ കൈക്കലാക്കി ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ അസം സ്വദേശികളായ മൊയ്നുൾ ഹഖ്, എൻ അബ്ദുൾ എന്നീ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അലിപുർദുവാർ ജില്ലക്കാരിയായ യുവതി ശനിയാഴ്ച ഉച്ചയോടെയാണ് ഗുവാഹത്തിയിൽ ട്രെയിനിൽ കയറിയത്. യാത്രക്കിടെ അസമിലെ കൊക്രജാറിൽ നിന്നാണ് പ്രതികള്‍ ട്രെയിനിൽ കയറിയത്. കോച്ചിലെ മറ്റ് യാത്രക്കാർ ഇറങ്ങിയതോടെ യുവാക്കള്‍ അടുത്ത് വന്ന് യുവതിയെ ഉപദ്രവിക്കുകയായിരുന്നു.

ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തിയപ്പോഴാണ് അക്രമികള്‍ യുവതിയെയും കുഞ്ഞിനെയും വിട്ട് പുറത്ത് പോയത്. ഭയന്ന് വിറച്ച യുവതി ട്രെയിനിൽ നിന്നും കുഞ്ഞുമായി ഇറങ്ങിയോടി പൊലീസിനരികിലെത്തി വിവരം പറയുകയായിരുന്നു. കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ പ്രതികളെ പിടികൂടിയെന്നും ഇവരെ അലിപുർദുവാറിലെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതായും അന്വേഷണ സംഘം അറിയിച്ചു.