
കോലഞ്ചേരി: അമ്മ പുഴയിലെറിഞ്ഞു കൊന്ന നാലരവയസുകാരിയെ പീഡിപ്പിച്ച ഉറ്റബന്ധുവിന്റെ പിതാവ് മരിച്ചു. അതുകൊണ്ട് തന്നെ ഇന്നലെ തെളിവെടുപ്പ് നടന്നില്ല.
ഇന്ന് കുഞ്ഞിന്റെയും പ്രതിയുടെയും വീട്ടില്‍ തെളിവെടുപ്പിനെത്തിക്കാനാണ് പുത്തൻകുരിശ് പൊലീസിന്റെ തീരുമാനം.
ഗുരുതരമായ അസുഖത്തെ തുടർന്ന് കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പ്രതിയുടെ പിതാവ് മരിച്ചത്. കുഞ്ഞിന്റെ കൊലപാതകവും മകൻ പേരക്കുട്ടിയുടെ പീഡനക്കേസില്‍ അറസ്റ്റിലായതുമൊന്നും ഇയാള്‍ അറിഞ്ഞിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് പ്രതിയെ പുത്തൻകുരിശ് പൊലീസ് മൂന്നു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. മരണവീട്ടിലേയ്ക്ക് പ്രതിയുമായി വരേണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. പ്രതിയെ പൂർണമായും ബന്ധുക്കള്‍ കൈവിട്ട സ്ഥിതിയാണ്. മരണവിവരം പൊലീസ് പ്രതിയെ അറിയിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായില്ല.
നാളെ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലുള്ള അമ്മയെ പുത്തൻകുരിശിലെത്തിച്ച് പ്രതിക്കൊപ്പം ഒരുമിച്ച് ചോദ്യംചെയ്യാനാണ് പൊലീസ് തീരുമാനം. ജയിലില്‍ എത്തിയ പ്രതിക്ക് ശാരീരിക അവശതകള്‍ ഉള്ളതിനാല്‍ കർശനമായി ചോദ്യംചെയ്യുന്ന നടപടികളിലേയ്ക്ക് കടന്നിട്ടില്ല. കുട്ടിയുടെ അമ്മയുമായി ഒരു തരത്തിലുള്ള അവിഹിത ബന്ധവുമില്ലെന്നാണ് ഇയാള്‍ ഇന്നലെയും പറഞ്ഞത്. കുട്ടിക്ക് നല്‍കിയ ആഴത്തിലുള്ള സ്നേഹം മുതലാക്കിയാണ് പീഡനം നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തി. അച്ചനും അമ്മയ്ക്കും കുഞ്ഞിനോടുള്ള അകല്‍ച്ച മുതലെടുക്കുകയായിരുന്നു പ്രതി. കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പും മിഠായിയും പലഹാരങ്ങളും വാങ്ങി നല്‍കി കുഞ്ഞുമായി ഏറെ അടുപ്പത്തിലായ സാഹചര്യം ദുരുപയോഗം ചെയ്തതാണെന്ന് പൊലീസ് പറയുന്നു