
സ്വന്തം ലേഖകൻ
ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. തേനി ദേവദാനപ്പട്ടി സ്വദേശിയായ 48കാരനാണ് അറസ്റ്റിലായത്. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞ് സ്വന്തം പിതാവിന്‍റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബന്ധുവായ യുവാവാണ് ഗർഭിണിയാക്കിയത് എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങി നിരപരാധിത്വം തെളിയിക്കാൻ യുവാവ് നടത്തിയ ശ്രമങ്ങളാണ് കേസിൽ വഴിത്തിരിവായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
48കാരനായ പിതാവ് ഭാര്യയുമായി പിരിഞ്ഞാണ് താമസം. 19കാരനായ മകനും 17 വയസുള്ള മകളും ദിണ്ടിഗലിൽ മാതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. 2021 ഫെബ്രുവരിയിൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പെൺകുട്ടി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് പെൺകുട്ടി നൽകിയ മൊഴി അനുസരിച്ച് പോക്സോ നിയമപ്രകാരം യുവാവിനെ തേനി ഓൾ വുമൺ പൊലീസ് അറസ്റ്റുചെയ്തു.
ഡി.എൻ.എ പരിശോധനയിൽ യുവാവിന്‍റെ കുഞ്ഞല്ല എന്നുതെളിഞ്ഞതോടെയാണ് യഥാർഥ കുറ്റവാളിയെ കണ്ടെത്താൻ വീണ്ടും അന്വേഷണം തുടങ്ങിയതെന്ന് തേനി ഇൻസ്പെക്ടർ പി. ഉഷ സെൽവരാജ് പറഞ്ഞു. ഏതാനും മാസം മകൾ പിതാവിനൊപ്പം താമസിച്ചതായി പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയാണ് വഴിത്തിരിവായത്. ഇതോടെ പൊലീസ് പിതാവിന്‍റേയും കുഞ്ഞിന്‍റെയും ഡി.എൻ.എ പരിശോധിക്കുകയായിരുന്നു.



