
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം സിങ്കപ്പൂരിലേക്ക് മുങ്ങി ;വിദേശത്ത് ഒളിവിൽ കഴിഞ്ഞ തൃശ്ശൂർ സ്വദേശിയായ യുവാവ് നാട്ടിലേക്ക് തിരികെ വരവേ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ
സ്വന്തം ലേഖിക
കാക്കനാട്: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ. നാട്ടിലേക്ക് തിരികെ വരവേയാണ് യുവാവ് അറസ്റ്റിലായത്. തൃശ്ശൂർ മണ്ണുത്തി കാളത്തോട് ജംഗ്‌ഷനിൽ കുറുങ്കുളം വീട്ടിൽ സെൽഡൻ ഡിക്‌സനെ (30) യാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
സിങ്കപ്പൂരിലായിരുന്ന സെൽഡൻ ചെന്നൈ വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കവേയാണ് പിടിയിലായത്. തൃശ്ശൂരിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് കാക്കനാട് വാഴക്കാലയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ സിങ്കപ്പൂരിലുള്ള ബന്ധുവിന്റെ സഹായത്തോടെ സെൽഡൻ അവിടേക്ക് പോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യം വിട്ടതോടെ ഇയാൾക്കെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം സിങ്കപ്പൂരിൽ നിന്ന് ചെന്നൈ വിമാനത്താവളം വഴി മടങ്ങിയെത്തിയ ഇയാളെ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.
തൃക്കാക്കര സിഐ. ആർ. ഷാബു, എസ്‌ഐ.മാരായ എൻ.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, സീനിയർ സി.പി.ഒ. ജാബിർ, രഞ്ജിത്ത് എന്നിവർ ചെന്നൈയിലെത്തി പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.