
പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി മെഡിക്കല്‍ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ സർക്കാർ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.നീലഗിരി സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമർജൻസി വാർഡില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ഓം പ്രകാശാണ് പിടിയിലായത്. ഊട്ടി വനിതാ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സർവകലാശാലാ അധികൃതരുമായി തനിക്ക് സ്വാധീനമുണ്ടെന്നും മാർക്ക് കൂട്ടിത്തരാമെന്നും വിശ്വസിപ്പിച്ചാണ് ഡോക്ടർ വിദ്യാർഥിനിയെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് വിദ്യാർഥിനിയുടെ ആരോപണം.
ഹോട്ടല്‍ മുറിയില്‍ ഇരുവരും തമ്മില്‍ തർക്കമുണ്ടായതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി ഓം പ്രകാശ് രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആരും കൂടെ താമസിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സമാനമായ രീതിയില്‍ മറ്റ് വിദ്യാർഥിനികളെയും ഇയാള്‍ വഞ്ചിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.



