
റാന്നി:പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ റാന്നിക്ക് സമീപം നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
ഇന്നലെ രാവിലെ പത്തരയോടെ സംസ്ഥാനപാതയില്‍ വൈക്കത്തിനും മന്ദിരം പടിക്കും ഇടയിലുള്ള ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന രണ്ട് വാനുകളും ഒരു ഓട്ടോറിക്ഷയും ഒരു ബൈക്കുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ എട്ടുപേരില്‍ കുമരകം പുരക്കല്‍ ജെറിൻ (28). വയനാട് വയലില്‍ സുധീഷ് (45) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റുള്ളവരായ സെന്തില്‍ (41, കൂരാഞ്ചേരില്‍, വയനാട്), ജിഷ്ണുപ്രസാദ് (28, പുതുശ്ശേരിമല), സുധീഷ് (39, കൊല്ലംപറമ്ബില്‍, മലപ്പുറം), രാജേഷ് (45, തൈപ്പറമ്ബില്‍, തൃശ്ശൂർ), അരുണ്‍ (42, കല്ലക്കനാല്‍, കൊച്ചി), ശാന്തമ്മ (71) എന്നിവർ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. താടിയെല്ലിനു സാരമായി പരിക്കേറ്റ ശാന്തമ്മയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈക്കത്ത് നിന്ന് മന്ദിരംപടി ഭാഗത്തേക്ക് പോയ ചരക്കുവാഹനം എതിരെ വന്ന മറ്റൊരു ചരക്ക് വാഹനത്തില്‍ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഈ വാഹനം തെറിച്ച് മുന്നോട്ടുപോവുകയും എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ച് മറിയുകയും ചെയ്തു. ഈ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ശാന്തമ്മയ്ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്



