
തിരുവനന്തപുരം: ജോസ് കെ മാണിയുടെ പാർട്ടി ഇടതുമുന്നണി വിടുമ്പോഴോ അതിനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുമ്പോഴോ മാത്രമേ ചർച്ചക്ക് പ്രസക്തിയുള്ളൂവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മുന്നണിക്കകത്ത് നില്ക്കുന്ന കക്ഷിയെ ഞങ്ങളുടെ കൂടെ പിടിച്ചുകൊണ്ട് വരാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. അല്ലെങ്കില്‍ അവർ പറയണം ഞങ്ങള്‍ക്ക് താല്പര്യമുണ്ട് എന്ന്. അല്ലാത്തിടത്തോളം കാലം ഒരു ചർച്ചയ്ക്ക് എന്ത് പ്രസക്തിയാ ഉള്ളത്?.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വൻ വിജയമുണ്ടായി. അടുത്ത വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് 100 സീറ്റുകളില്‍ കൂടുതല്‍ നേടി അധികാരത്തില്‍ വരുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് ഒരു സംശയവുമില്ല.കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ഭരണമാറ്റമാണ്. അത് മനസിലാകാത്ത ഒരാള്‍ മാത്രമേയുള്ളൂ, അത് കേരളത്തിലെ മുഖ്യമന്ത്രിയാണ്. എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയിഷാ പോറ്റി പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. ‘ഞാൻ ചേർന്ന പാർട്ടിയല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി’ എന്ന്. ഇനി അങ്ങനെയൊരു പാർട്ടിക്ക് എന്നെപ്പോലൊരാള്‍ക്ക് തുടരാൻ കഴിയില്ല എന്നാണ് പറഞ്ഞത്. വളരെ ഗൗരവമായ ഒരു വിഷയമല്ലേ അവർ പറഞ്ഞത്? അവർ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്നു. അവർ ചേർന്ന പാർട്ടിയല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാണ് അവർ പറയുന്നത്. ആ പാർട്ടിക്ക് സംഭവിച്ചിരിക്കുന്ന അപചയങ്ങളെപ്പറ്റിയാണ് അവർ പറഞ്ഞത്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുക എന്ന് പറയുന്നത് ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കുക എന്നുള്ളതല്ല. അതിനകത്ത് എല്ലാ സമാനചിന്താഗതിക്കാരായ ജനങ്ങള്‍, മതേതര ജനാധിപത്യ വിശ്വാസികളായ വ്യക്തികള്‍ ഇവരുടെയെല്ലാം പിന്തുണ ആർജിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നും രമേശ് ചെന്നിത്തല പറഞ്ഞു.



