കോട്ടയം രാമപുരത്തെ ജ്വല്ലറി ഉടമയുടെ കൊലപാതകം: പ്രതിയെ കസ്റ്റഡിയിൽ വാങ്ങും: കടയിലെ സി സി ടി വി ദൃശ്യങ്ങൾ കിട്ടിയില്ല.

Spread the love

രാമപുരം : കണ്ണനാട്ട് ജുവലറി ഉടമയെ തീകൊളുത്തി കൊലപ്പെടുത്തിയതില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് രാമപുരവും, പട്ടണത്തിലെ വ്യാപാരി സമൂഹവും.
അശോകനും പ്രതി തുളസീദാസും തമ്മില്‍ സാമ്പത്തിക തർക്കങ്ങള്‍ ഉണ്ടെന്ന് പലർക്കും അറിയാമായിരുന്നെങ്കിലും അത് ഇത്ര ക്രൂരമായൊരു കൊലപാതകത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല.

ജുവലറിയുടെ തൊട്ടടുത്തുള്ള വ്യാപാരികള്‍ പോലുമറിയാതെയാണ് പ്രതി കൃത്യം നടത്തിയത്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് നിർണായക വിവരങ്ങള്‍ ലഭിക്കുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പാലാ ഡി.വൈ.എസ്.പി കെ.സദന്റെ നേതൃത്വത്തില്‍ ഇന്നലെ സി.സി.ടി.വി പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ അശോകന്റെ മൊബൈലിലേക്ക് മാത്രമായി ശേഖരിക്കാവുന്നവിധം ക്രമീകരിച്ചിരിക്കുകയാണെന്ന് കണ്ടെത്തി.

മെമ്മറികാർഡും ഉണ്ടായിരുന്നില്ല. അശോകന്റെ ഐ ഫോണ്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചെങ്കിലും ഇതിന്റെ ലോക്ക് അഴിക്കാനായിട്ടില്ല. സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ ലോക്ക് നീക്കി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാണ് പൊലീസ് നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും
പാലാ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തുളസീദാസിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. തുടർന്ന് വിശദമായി ചോദ്യം ചെയ്യാനും തെളിവെടുക്കാനുമാണ് തീരുമാനം.

”അവനെ ഞാൻ കൊന്നു” എന്നല്ലാതെ മറ്റുകാര്യങ്ങളൊന്നും വിശദീകരിക്കാൻ പ്രതി തയ്യാറായിരുന്നില്ല. അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും നിർവികാരതയോടെ നിന്നതല്ലാതെ മറുപടിയൊന്നും ലഭിച്ചില്ല. പരസ്പര ബന്ധമില്ലാതെയാണ് സംസാരം.