
ആവേശമായി രാമനെത്തി: പൂരപ്രേമികൾ ആർപ്പുവിളികളുയർത്തി; ശാന്തനായി പൂരവിളംബരം നടത്തി തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ മടങ്ങി
സ്വന്തം ലേഖകൻ
തൃശൂർ: ആവേശമായെത്തി പൂരവിളംബരം നടത്തി വടക്കുംനാഥന്റെ മണ്ണിൽ നിന്നും രാമൻ മടങ്ങി. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകൾക്കൊടുവിൽ, തിടമ്പ് കൊച്ചനുജൻ തെച്ചിക്കോട്ട്കാവ ദേവീദാസന് കൈമാറിയ ശേഷമാണ് രാമൻ വടക്കുംനാഥന്റെ സന്നിധിയോട് വിട പറഞ്ഞത്. തെക്കേഗോപുരനടയുടെ മുന്നിൽ നിന്നും രാമന്റെരഥത്തിലേറെ അവൻ തെച്ചിക്കോട്ട്കാവ് ദേവിയുടെ മണ്ണിലേയ്ക്ക് മടങ്ങി.
രാവിലെ ഏഴരയോടെ ആരംഭിച്ച ചടങ്ങുകൾ 11.15 ന് രാമൻ വടക്കുംനാഥന്റെ മണ്ണിൽ നിന്നും മടങ്ങിയതോടെയാണ് അവസാനിച്ചത്.
രാവിലെ ഏഴരയ്ക്ക് രാമന്റെ കൊച്ചനുജൻ തെച്ചിക്കോട്ടുകാവ് ദേവീദാസൻ നെയ്തലക്കാവിലമ്മയുടെ തിടമ്പും തലയിലേറ്റി മണികണ്ഠനാൽ പരിസരത്ത് എത്തി. മുൻവർഷങ്ങളിൽ ഈ തിടമ്പുമായി നെയ്തലക്കാവിൽ നിന്നും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ് വടക്കുംനാഥന്റെ മണ്ണിലേയ്ക്ക് എത്തിയിരുന്നത്. രാവിലെ മണികണ്ഠനാലിൽ എത്തിയ കുട്ടിക്കറുമ്പൻ കൊമ്പന്റെ ശിരസിൽ നിന്നും സാക്ഷാൻ രാമരാജാവ് തിടമ്പ് ഏറ്റവാങ്ങി. തുടർന്ന് നടന്നത് ചരത്രമാകാൻ ശേഷിയുള്ള ഒരു പിടി സംഭവങ്ങളായിരുന്നു.
രാവിലെ 9.30 ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരപ്രേമികളിൽ ആവേശം നിറച്ച് മണികണ്ഠനാൽ പരിസരത്ത് എത്തിയപ്പോൾ തന്നെ ആയിരക്കണക്കിന് ആളുകൾ ഇവിടെ തടിച്ച് കൂടിയിരുന്നു. രാമരഥം തെച്ചിക്കോട്ട്കാവിൽ നിന്നും വടക്കുംനാഥന്റെ സന്നിധിയിലേയ്ക്ക് എത്തുന്നതിനിടെ നൂറുകണക്കിന് ആനപ്രേമികളാണ് വാഹനത്തിലും കാൽനടയായും ഇവിടേയ്ക്ക് ഓടിയെത്തിയത്. ഇത് രാമന്റെജനപ്രീതിയുടെ നേർസാക്ഷ്യമായി.
തുടർന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പും ശിരസിലേറ്റി, വടക്കുംനാഥന്റെ തിരുനടയുടെ മുന്നിലെത്തി വടക്കുംനാഥനെ വണങ്ങിയ രാമചന്ദ്രൻ, വടക്കുംനാഥന്റെ ക്ഷേത്രത്തിന് വലംവച്ചു. തുടർന്നായിരുന്നു ചരിത്രത്തിലേയ്ക്കുള്ള രാമരാജാവന്റെ കാൽവയ്പ്പ്. തെക്കേഗോപുര നട തള്ളിത്തുറന്ന രാമൻ, രാജകീയമായി തന്നെ വടക്കുംനാഥന്റെ തിരുമുറ്റമായ തേക്കിൻകാട് മൈതാനത്തേയ്ക്കിറങ്ങി നിന്നു. രാമൻ , രാമൻ വിളികൾക്ക് നടുവിൽ നിന്ന് കൈ ഉയർത്തിയ കൊമ്പൻ കാഴ്ചക്കാരെ അഭിവാദ്യം ചെയ്തു.
തുടർന്ന് ആശങ്കയുടെ നിമിഷങ്ങളായിരുന്നു. ചടങ്ങ്പൂർത്തിയാക്കുന്നതിന് രാമൻ തന്നെ തിടമ്പുമായി നിലപാട്തറവരെ എത്തണമെന്നതായിരുന്നു നെയ്തലക്കാവ് ദേവസ്വം ഭാരവാഹികളുടെ ആവശ്യം. എന്നാൽ, പതിനായിരങ്ങൾക്ക് ഇടയിലൂടെ രാമനെ എഴുന്നെള്ളിച്ചുകൊണ്ടുപോകുന്നതിലെ അപാകത തിരിച്ചറിഞ്ഞ ജില്ലാ കള്ക്ടറും, പൊലീസും ആനയെ റിസ്‌ക് എടുത്ത് എഴുന്നെളളിക്കാൻ പറ്റില്ലെന്ന നിലപാട് എടുത്തു. തുടർന്ന് വീണ്ടും തേക്കിൻകാട് മൈതാനത്തേയ്ക്ക് ദേവീദാസനെ എത്തിച്ച് തിടമ്പ് ദേവീദാസന് കൈമാറി. ഇതിനു ശേഷം ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ദേവീദാസൻ തിടമ്പുമായി നടന്നു നീങ്ങി.
ഇതിനു ശേഷം രാമന്റെ രഥമെത്തിച്ച് കൊമ്പനെ ഇവിടെ നിന്നും തെച്ചിക്കോട്‌ദേവസ്വത്തിലേയ്ക്ക് മാറ്റി.