
ജയ്പൂർ: നിർബന്ധിത മതപരിവർത്തനത്തിന് കടുത്ത ശിക്ഷയുമായി രാജസ്ഥാൻ. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ വെക്കും. ദളിത്, ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം പിഴയുമാണ് പുതിയ നിയമത്തിൽ പറയുന്നത്.
കടുത്ത വ്യവസ്ഥകളോട് കൂടിയാണ് നിയമം നിയമസഭയിലേക്ക് രാജസ്ഥാൻ സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. രാജസ്ഥാനിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം 2025 എന്ന പേരിൽ ഫെബ്രുവരിയിൽ ഈ നിയമം സഭയിൽ കൊണ്ടുവന്നിരുന്നെങ്കിലും അതൊരു ചർച്ചയിലേക്ക് നീണ്ടിരുന്നില്ല. പിന്നീട്, ഇത് പിൻവിലിച്ചുകൊണ്ടാണ് കടുത്ത വ്യവസ്ഥകളോട് കൂടിയുള്ള നിയമം ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം ഏതെങ്കിലും ഒരാൾ അയാളുടെ പൂർവ്വികരുടെ മതത്തിലേക്ക് (ഘർ വാപസി) തിരികെ പോകുന്നതിന് ശിക്ഷയില്ല. ഇതിനെ നിർബന്ധിത മതപരിവർത്തനമായി കാണാൻ കഴിയില്ല എന്നാണ് നിയമത്തിൽ പറയുന്നത്. പുതിയ നിയമ ഭേദഗതി ബിൽ ഇന്ന് രാജസ്ഥാൻ നിയമസഭയുടെ മേശപ്പുറത്ത് വെക്കും.