തുടർചികിത്സ ഉറപ്പെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും : എല്ലാം പാഴ്‌വാക്കെന്ന് രജനിക്കും മനസ്സിലായി ; ദുരിതക്കയത്തിൽ നിന്ന് കരകയറാനാവാതെ അർബുദമില്ലാത്ത അർബുദ രോഗി

തുടർചികിത്സ ഉറപ്പെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും : എല്ലാം പാഴ്‌വാക്കെന്ന് രജനിക്കും മനസ്സിലായി ; ദുരിതക്കയത്തിൽ നിന്ന് കരകയറാനാവാതെ അർബുദമില്ലാത്ത അർബുദ രോഗി

സ്വന്തം ലേഖകൻ

ചാരുംമൂട് : തെറ്റായ രോഗ നിർണയത്തിന്റെ ഭാഗമായി കീമോ ചെയ്ത ചാരുംമൂട് സ്വദേശി രജനിക്ക് എല്ലാ സംരക്ഷണവും തുടർചികിത്സയും നൽകുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വാക്ക് നൽകിയിട്ടും രജനിക്ക് കൂട്ട് ദുരിതം മാത്രമാകുകയാണ്. അർബുദം ബാധിക്കാത്ത രജനിക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കീമോ തെറപ്പി ചികിത്സ നടത്തുകയായിരുന്നു.രജനി വിട്ടുമാറാത്ത പനിയും ശരീര വേദന ഉൾപ്പെടെയുള്ള അസുഖങ്ങളുമായി പന്തളം സ്വകാര്യ ആശുപത്രിയിലും ആഗോഗ്യകേന്ദ്രത്തിലും കയറിയിറങ്ങുകയാണ്. രജനിക്ക് തുടർചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു.ഒരാഴ്ച മുമ്പ് ചെങ്ങന്നൂരിൽ തെളിവെടുപ്പിനെത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നിൽ രജനി ആരോഗ്യ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തിയതാണ്.കീമോ തെറാപ്പി ചെയ്ത കയ്യുടെ ഭാഗങ്ങൾ കരുവാളിച്ചിട്ടുണ്ട്. ഞരമ്പുകൾക്ക് ശക്തമായ വേദനയും ഇടവിട്ടുള്ള പനിയുമുണ്ട്.പിഴവ് വരുത്തിയവർക്കെതിരെ തെളിവെടുപ്പിന് ശേഷം അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു.സർക്കാരിന്റെ ഭാഗത്തു നിന്ന് തുടർചികിത്സയ്ക്ക് വേണ്ടതെല്ലാം ചെയ്ത് തരാമെന്നു പറഞ്ഞിരുന്നു.എന്നാൽ ഇപ്പോഴും ദുരിതക്കയത്തിൽ നി്ന്ന് കരകയറാനാകാതെ അർബുദമില്ലാത്ത അർബുദരോഗിയായ രജനി കഷ്ടപ്പെടുകയാണ്.