
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത. മഴയ്ക്കൊപ്പം മിന്നലും കാറ്റുമുണ്ടാകും. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ, തെക്കൻ കേരളത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണു മഴ ശക്തിപ്രാപിക്കാൻ കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും നാളെയും യെലോ അലർട്ട് തുടരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത, മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ശ്രദ്ധ പുലർത്തണം.
മരങ്ങൾ കടപുഴകിയും വൈദ്യുതത്തൂണുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ സൂക്ഷിക്കണം.
നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നതിനാൽ വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണം.
ഉയർന്ന വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്രകളും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. കേരള,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജില്ല, താലൂക്ക്തല കൺട്രോൾ റൂമുകൾ തുറന്നു. ടോൾ ഫ്രീ നമ്പർ–1077,1070.