
തിരുവന്തപുരം :കേരളത്തിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിച്ചത്തോടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും. തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക് ആണ് മരം വീണത്. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാതയിലെ ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്.
എറണാകുളത്ത് കാർ തല കീഴായ് മറിഞ്ഞു. കളമശ്ശേരി അപ്പോളോ ജംഗ് ഷന് സമീപത്തെ മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ 5:15 ഓടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജയിംസിന് പരുക്കേറ്റു. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നിൽ ഉണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. പിന്നാലെ കാറിൽ വന്നിരുന്ന ജെയിംസ് കാർ പെട്ടെന്ന് വെട്ടിച്ചതോടെ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്‍റെ സൈഡിൽ ഇടിച്ച് മറിയുകയായിരുന്നു.
കല്ലൂർ പുഴ കരകവിഞ്ഞൊഴുകി. കനത്ത കാറ്റും മഴയുമുണ്ടായതോടെ മരങ്ങളൊടിഞ്ഞുവീണ് പലയിടത്തും ഗതാഗത തടസമുണ്ടായി. പുഴ കരകവിഞ്ഞതോടെ കല്ലൂർ പുഴങ്കുനി ഊരിലെ ആദിവാസി ജനങ്ങളെ ഒഴിപ്പിച്ചു. കല്ലൂർ സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയത്. പനമരത്ത് പാടങ്ങളിൽ വെള്ളംകയറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും കനത്ത മഴതന്നെയാണ് പെയ്യുന്നത്. ജൂൺ ഒന്നുവരെ തൽസ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴ തുടരുന്നതിനാൽ കണ്ണൂർ സർവകലാശാല തിങ്കളാഴ്‌ച നടത്താൻ നിശ്ചയിച്ച പരീക്ഷകളെല്ലാം മാറ്റിവച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും.റെഡ് അലർട്ട് പ്രഖ്യാപിച്ച 11 ജില്ലകളിൽ 10 ഇടങ്ങളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സാങ്കേതിക സർവകലാശാലയും ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.