
റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷവാതിലുകളിൽ കൂടി മാത്രം പ്രവേശനം,വിമാനത്താവള മാതൃകയിൽ പരിഷ്‌കാരം വരുന്നു
സ്വന്തംലേഖകൻ
ന്യൂഡൽഹി: യാത്രക്കാരുടെയും ചരക്കുകളുടെയും സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ വിമാനത്താവളങ്ങളിലേതിന് സമാനമായ പരിഷ്‌കാരത്തിന് നീക്കം.റെയിൽവെ സ്റ്റേഷനുകൾ എല്ലാ ഭാഗത്തു നിന്നും അടയ്ക്കാനും സുരക്ഷാ വാതിലുകളിൽ കൂടി മാത്രം പ്രവേശനം നൽകാനുമാണ് തീരുമാനം. പ്രവേശന കവാടത്തിലെ സ്‌കാനിംഗ് മെഷീനുകൾ ഇതിനായി പരിഷ്‌കരിക്കും. സുരക്ഷയ്ക്കായി ഉയർന്ന നിലവാരത്തിലുള്ള പരിശീലനം പൂർത്തിയാക്കിയ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ കമാൻഡോകളെ നിയോഗിക്കാൻ ഉദ്ദേശമുണ്ട്.ഇതിനായി 114.18 കോടിയാണ് ഇതുവരെ സർക്കാർ അനുവദിച്ചത്. പ്രധാന സ്റ്റേഷനുകളിലെല്ലാമായി ആകെ 3000 കിലോമീറ്റർ നീളമുള്ള ചുറ്റുമതിൽ ഇതിനായി പണിയും. സുരക്ഷയ്ക്ക് ഉയർന്ന പ്രധാന്യം നൽകിയാണ് ഈ തീരുമാനങ്ങളെന്ന് ആർ.പി.എഫ് ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു. ഡൽഹിയിലും മുംബയിലും ഉള്ള പ്രധാന സ്റ്റേഷനുകൾ ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്.