
ദില്ലി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിൽ ഇല്ലാത്ത ഹൈ സ്പീഡ് റെയിൽ കോറിഡോർ കേരളത്തിനും ഗുണം ചെയ്യുമെന്ന വിചിത്ര വാദവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് .
എങ്ങനെയാണ് കേരളത്തിന് ഗുണമാകുകയെന്ന ചോദ്യത്തിന്, കേരളത്തിൽ ഉളളവർ തമിഴ്നാട്ടിലും കർണാടകത്തിലും പോകാറില്ലേ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.
കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയിൽവേ ഇടനാഴികളിൽ കേരളത്തിന് സ്ഥാനമുണ്ടായിരുന്നില്ല. അതേസമയം, കർണാടകക്കും തമിഴ്നാടിനും അതിവേഗ റെയിൽ ലഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, കേരളത്തിനായുള്ള അതിവേഗ റെയിൽ പദ്ധതിയിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടാകില്ലെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ പൊന്നാനിയിൽ ഓഫീസ് തുറക്കുന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്ര അനുമതി കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി വൈകുന്നതിന് പ്രധാന കാരണം സംസ്ഥാന സർക്കാരാണെന്ന് ഇ ശ്രീധരൻ കുറ്റപ്പെടുത്തിയിരുന്നു. കെ റെയിൽ വേണ്ടെന്ന് ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാത്തതാണ് വലിയ തിരിച്ചടിയായത്.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതിനായി കേന്ദ്രത്തിന് കത്തയച്ചിട്ടില്ല. സർക്കാർ ഇപ്പോൾ മുന്നോട്ട് വെക്കുന്ന ആർആർടിഎസ് പദ്ധതി വെറുമൊരു ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട്’ മാത്രമാണ്. ഇത് മണ്ടൻ തീരുമാനമാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.



