
കോട്ടയം: വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍ വരുമാനത്തിലും റാങ്കിംഗിലും കുതിച്ചുയരുമ്പോഴും പുതിയ സ്റ്റോപ്പുകളുടെ കാര്യത്തില്‍ റെയില്‍വേയുടെ അവഗണന തുടരുന്നു.
ദക്ഷിണറെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍റെ 2024-25 സാമ്പത്തിക വര്‍ഷത്തെ കണക്കിലാണ് വരുമാനത്തിലും റാങ്കിംഗിലും കോട്ടയം കടുത്തുരുത്തി ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍ മുന്നേറിയത്.
മുന്‍വര്‍ഷത്തെ 70,16,379 രൂപയില്‍നിന്ന് ഈ സാമ്പത്തിക വര്‍ ഷത്തിൽ 92,49,047 രൂപയായി വരുമാനം ഉയർന്നു. റാങ്കിംഗില്‍ 45ാം സ്ഥാനത്ത് നിന്നു 37ാം സ്ഥാനത്തേക്കാണ് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍ എത്തിനിൽക്കുന്നത്. സമീപത്തെ മറ്റ് സ്റ്റേഷനുകളില്‍ വരുമാനം കുറയുന്ന സാഹചര്യത്തിലാണ് വൈക്കത്തിന്റെ ഈ മുന്നേറ്റം, പുതിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ ലഭിക്കാതെയാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെയും റിസര്‍വേഷന്‍ കൗണ്ടര്‍ അനുവദിക്കപ്പെട്ടിട്ടില്ലെങ്കിലും, മൊത്തം വരുമാനത്തില്‍ വലിയ പങ്ക് സംഭാവന ചെയ്യുന്നതു റിസര്‍വേഷന്‍ ടിക്കറ്റുകള്‍ വഴിയാണെന്നത് ഈ സ്റ്റേഷനിന്റെ പ്രത്യേകതയാണ്.
വൈക്കം, കടുത്തുരുത്തി, പാലാ എന്നീ നിയോജകമണ്ഡലങ്ങളിലെ യാത്രക്കാര്‍ക്ക് ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ളതും, കോട്ടയം-എറണാകുളം മെയിൻ റോഡിന് സമീപമുള്ള ഏക റെയിൽവേ സ്റ്റേഷനാണ് വൈക്കം റോഡ്. മെയിൻ ലൈനിൽ മൂന്ന് പ്ലാറ്റ്‌ഫോമുകളുള്ള ഐലൻഡ് പ്ലാറ്റ്‌ഫോം സൗകര്യവുമുള്ള ഈ സ്റ്റേഷൻ നിരവധി തീർത്ഥാടന കേന്ദ്രങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും സമീപത്താണ്. ഇതെല്ലാം ഉള്ളപ്പോൾ പോലും ഈ പ്രധാനപ്പെട്ട സ്റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന അവസാനിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മണ്ഡലത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഇടപെട്ട് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിപ്പിക്കണമെന്നു യാത്രക്കാര്‍ ആവശ്യമുന്നയിക്കുന്നു.




