റെയില്‍വേ ഗേറ്റ് ജീവനക്കാരെ പിൻവലിച്ച്‌ പകരം കരാറടിസ്ഥാനത്തില്‍ ദിവസ വേതനക്കാരെ നിയമിക്കാൻ തീരുമാനം: ഗേറ്റുകളിലെ സ്ഥിരം ജീവനക്കാരെ മറ്റു ജോലികളിലേക്ക് മാറ്റും.

Spread the love

ഡൽഹി: റെയില്‍വേ ഗേറ്റ് ജീവനക്കാരെ പിൻവലിച്ച്‌ പകരം കരാറടിസ്ഥാനത്തില്‍ ദിവസ വേതനക്കാരെ നിയമിക്കാൻ തീരുമാനം. ഗേറ്റുകളിലെ സ്ഥിരം ജീവനക്കാരെ മറ്റു ജോലികളിലേക്ക് മാറ്റും.

പുതിയ തീരുമാനം റെയില്‍വേ സുരക്ഷയെത്തന്നെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ട്രാക്ക് മാൻ (ഗേറ്റ് മാൻ)/വുമണ്‍, പോയന്‍റ്സ് മാൻ തസ്തികകളില്‍ ജോലിചെയ്യുന്ന സ്ഥിരംജീവനക്കാരെ ആയിരിക്കും പിൻവലിക്കുക. പകരം റെയില്‍വേയില്‍നിന്ന് വിരമിച്ചവരെയും വിമുക്തഭടന്മാരെയും ദിവസവേതനത്തിന് നിയമിക്കും.
കേരളത്തില്‍ മാത്രം രണ്ട് റെയില്‍വേ ഡിവിഷനിലായി 850ഓളം ജീവനക്കാർ ഈ തസ്തികകളിലുണ്ട്. രാജ്യവ്യാപകമായി പതിനായിരക്കണക്കിന് ജീവനക്കാരും. സ്റ്റേഷൻ സിഗ്നല്‍ പരിധിക്കകത്ത് ജോലി ചെയ്യുന്നവരാണ് പോയന്‍റ്സ്മാന്മാർ. ട്രാക്ക്മാൻ/വുമണ്‍ തസ്തികയില്‍ ഏറെയും വനിതകളാണ്. ഇവരെയെല്ലാം മറ്റ് ഒഴിവുകളിലേക്ക് മാറ്റും.

വിമുക്തഭടന്മാർക്ക് റെയില്‍വേയില്‍ ജോലി സംവരണമുണ്ട്. 12 വർഷത്തോളമായി ഇതില്‍ നിയമനം നടത്താതെയാണ് ഇപ്പോള്‍ ദിവസ വേതനക്കാരായി പരിഗണിക്കുന്നത്. സ്ഥിരം ജീവനക്കാരെപ്പോലെ കരാർ/ദിവസ വേതനക്കാർക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നതിനാലാണ് സുരക്ഷയെ സാരമായി ബാധിക്കുമെന്ന ആശങ്ക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്കോ പൈലറ്റ് ഉള്‍പ്പെടെ തസ്തികയില്‍ രാജ്യത്താകെ റെയില്‍വേയില്‍ 2.80 ലക്ഷത്തോളം ഒഴിവുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിലേക്ക് സ്ഥിരംനിയമനം നടത്താതെ വിരമിച്ചവരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചുതുടങ്ങിയിട്ടുണ്ട്. നിയമനാധികാരം ഡിവിഷൻതലത്തിലേക്ക് കൈമാറിയെങ്കിലും വേണ്ടത്ര ആളുകളെ കിട്ടാത്തതിനാല്‍ അഡീഷനല്‍ ഡിവിഷൻതലത്തിലേക്ക് നല്‍കിയിട്ടുണ്ട്. ഇതുവഴി പ്രാദേശികതലത്തില്‍ വിരമിച്ചവരെ കിട്ടുമെന്നാണ് പ്രതീക്ഷ.

സുരക്ഷിതത്വം കണക്കിലെടുത്ത്‌ സിഗ്‌നല്‍ പരിപാലനത്തില്‍നിന്ന്‌ കരാർത്തൊഴിലാളികളെ ഒഴിവാക്കണമെന്ന്‌ റെയില്‍വേ സുരക്ഷാ കമീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷണ്ടിങ്ങിനും അനുബന്ധ ജോലികള്‍ക്കും താല്‍ക്കാലികക്കാരെയാകും ഇനി ഉപയോഗപ്പെടുത്തുക. 2024 ജനുവരി, ജൂണ്‍ മാസങ്ങളില്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡ് 18,799 അസി. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിയമനത്തിന് ഉദ്യോഗാർഥികള്‍ അപേക്ഷയും നല്‍കി കാത്തിരിക്കുമ്ബോഴാണ് റെയില്‍വേയുടെ ഈ നീക്കം.

നിലവില്‍ 16 സോണിലായി 1,45,230 ലോക്കോ റണ്ണിങ്‌ തസ്‌തികകളില്‍ 33,174 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ചില സോണുകളില്‍ 40 മുതല്‍ 45 ശതമാനം വരെയാണ് ഒഴിവ്‌. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വേയില്‍ 5848 ലോക്കോ റണ്ണിങ്‌ തസ്‌തികകളില്‍ ഇപ്പോഴുള്ളത്‌ 4560 പേർ മാത്രം. തിരുവനന്തപുരം ഡിവിഷനില്‍ 134 ഒഴിവുണ്ട്‌. പാലക്കാട്‌ -149, സേലം- 195, മധുര-149, തിരുച്ചി- 159, ചെന്നൈ- 521 എന്നിങ്ങനെയാണ് ഒഴിവ്‌. 2024ല്‍ 726 ഒഴിവും ഇ‍ൗ വർഷം 510 ഒഴിവുമാണ്‌ റിപ്പോർട്ട് ചെയ്‌തത്‌.

2018നുശേഷം അസി. ലോക്കോ പൈലറ്റ്‌ റിക്രൂട്ട്മെന്റ് നടത്തിയത് 2024ലാണ്. ട്രെയിൻ ഗതാഗതം താറുമാറാകുന്ന ഘട്ടത്തിലായിരുന്നു ഇത്. ലോക്കോ റണ്ണിങ്‌ സ്റ്റാഫ്‌ അസോസിയേഷന്റെ സമരങ്ങളുടെ ഫലമായി ഒഴിവുകള്‍ 18,799 ആയി ഉയർത്തി. 2025ല്‍ ഉണ്ടാകുന്ന ഒഴിവുകള്‍ കണക്കാക്കി മാർച്ച്‌ 19ന് 9970 അസി. ലോക്കോപൈലറ്റ് ഒഴിവിലേക്കുകൂടി അപേക്ഷ ക്ഷണിച്ചു. 28,769 ഒഴിവുണ്ടായിട്ടും നിയമനം വേഗത്തിലാക്കാതെയാണ്‌ വിരമിച്ചവരെ പുനർനിയമിക്കുന്നതെന്ന് ഓർക്കണം.