
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ മുൻകൂർ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
രാഹുലിന്റേത് ഗുരുതര ലൈംഗികാതിക്രമമെന്നും ഔദ്യോഗിക പദവിയുപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്നും നിരീക്ഷിച്ചായിരുന്നു ഹർജി തള്ളിയത്. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കീഴ്‌ക്കോടതിയില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലും പറയുന്നത്. എംഎല്‍എയാണെന്നും രാഷ്ട്രീയമായി തകർക്കാൻ എതിരാളികള്‍ ശ്രമിക്കുകയാണെന്നും ഹർജിയില്‍ പറയുന്നു. ഹർജി നാളെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒമ്ബത് ദിവസം മുൻപ് ഒളിവില്‍ പോയ രാഹുലിനായി തെരച്ചില്‍ ഊർജിതമാക്കിയിരിക്കുകയാണ്. കർണാടകയിലെ സുള്യയില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് ഇന്നലെ വൈകിട്ട് അഭ്യൂഹം പരന്നിരുന്നു. കാസർകോട്ടെ ഹോസ്ദുർഗ് കോടതിയില്‍ എത്തിക്കുമെന്നും റിപ്പോർട്ടുകള്‍ വന്നു. കോടതി വളപ്പില്‍ പൊലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് രാഹുലിനെ പിടികൂടാനായില്ലെന്ന് വ്യക്തമായി.
രാഹുലിന്റെ പാലക്കാട് ഓഫീസിലെ പേഴ്സണല്‍ അസിസ്റ്റന്റ്, ഡ്രൈവർ ജോസ് എന്നിവരെ എസ് ഐ ടി ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. എം എല്‍ എയെ രക്ഷപ്പെടാൻ സഹായിച്ചതും അനുഗമിച്ചതും ഇവരാണ്. അതേസമയം, ബംഗളൂരുവില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ 23കാരിയുടെ പരാതിയിലും രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കി ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്.



