
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതി നല്കിയ വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം.
യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രഹസ്യ മൊഴിയെടുക്കാനാണ് എസ്ഐടി നടപടി. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് എസ്പി പൂങ്കുഴലി യുവതിയുമായി ഫോണില്‍ സംസാരിച്ചു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളും സാങ്കേതിക സംവിധാനം ഉപയോഗിച്ച് തുറക്കാനാണ് എസ്ഐടി ശ്രമം. ഫോണിലെ മുഴുവൻ ഫയലുകളും പകര്‍ത്താൻ രണ്ട് ടിബിയുടെ ഹാര്‍ഡ് ഡിസ്കുകള്‍ എസ്ഐടി സംഘം വാങ്ങി.
ഇതുവരെ ഫോണുകളുടെ പാസ്വേര്ഡ് നല്കാൻ രാഹുല്‍ തയ്യാറായിട്ടില്ല. തനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണിലുണ്ടന്നും അത് പൊലീസ് നശിപ്പിക്കുമെന്നുമാണ് രാഹുല്‍ പറയുന്നത്. ലാപ്ടോപ് എവിടെയാണെന്നും രാഹുല്‍ പറയുന്നില്ല. അതേസമയം, തെളിവെടുപ്പിനായി രാഹുലിനെ പാലക്കാടേക്ക് കൊണ്ടുപോകില്ല. കേസില്‍ അതിന്റെ ആവശ്യമില്ലെന്നും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ മാത്രം മതിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, ഈമെയില്‍ വഴി കേസ് എടുത്തതില്‍ നിയമ പ്രശ്നമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. യുവതി നല്കിയ മെയിലിനൊപ്പം ഇ സിഗ്നേച്ചര്‍ ഉണ്ടെന്നും ഇതിനാല്‍ തന്നെ രാഹുലിന്റെ വാദം നിലനില്‍ക്കില്ലെന്നുമാണ് എസ്ഐടി വ്യക്തമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് രണ്ട് ഫോണുകളും പൊലീസ് പിടിച്ചെടുത്തത്. ശാസ്ത്രീയ പരിശോധനക്ക് അയച്ച് വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റാനാണ് ശ്രമം. ഫോണില്‍ നിർണായക ചാറ്റുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ എടുക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് സമ്മതിച്ചിരുന്നില്ല. അത് പിന്നീട് റൂമില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.



