
പാകിസ്ഥാൻ ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളെയോ ഉറ്റവരെയോ നഷ്ടപ്പെട്ട 22 കുട്ടികളെ ഏറ്റെടുക്കുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അനാഥരായ ഈ കുട്ടികളുടെ വിദ്യാഭ്യാസം, ബിരുദം പൂർത്തിയാകുന്നത് വരെ രാഹുല്‍ ഗാന്ധി പൂർണമായും ഏറ്റെടുക്കുമെന്ന് അറിയിച്ചു.
വിദ്യാർത്ഥികള്‍ക്ക് പഠനം മുടക്കമില്ലാതെ തുടരാൻ ഈ ആഴ്ച തന്നെ ആദ്യഘട്ട സഹായധനം വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മെയ് മാസത്തില്‍ പൂഞ്ച് സന്ദർശിച്ചപ്പോള്‍, രാഹുല്‍ ഗാന്ധി ദുരിതബാധിതരായ കുട്ടികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാൻ പ്രാദേശിക പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ സർവേയ്ക്ക് ശേഷം സർക്കാർ രേഖകള്‍ പരിശോധിച്ച് കുട്ടികളുടെ പേരുകള്‍ അന്തിമമാക്കിയിട്ടുണ്ട്.
തന്‍റെ സന്ദർശന വേളയില്‍, ഷെല്ലാക്രമണത്തില്‍ മരിച്ച 12 വയസ്സുകാരായ ഇരട്ടകളായ ഉർബ ഫാത്തിമയുടെയും സൈൻ അലിയുടെയും സഹപാഠികളെ കാണാൻ രാഹുല്‍ ഗാന്ധി ക്രിസ്റ്റ് പബ്ലിക് സ്കൂളിലും എത്തിയിരുന്നു. നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്ക് അല്‍പ്പം ഭയവും അപകടവും തോന്നുന്നുണ്ടാകാം, എന്നാല്‍ വിഷമിക്കേണ്ട. എല്ലാം സാധാരണ നിലയിലാകും. ഇതിനോടുള്ള നിങ്ങളുടെ പ്രതികരണം നന്നായി പഠിക്കുകയും നന്നായി കളിക്കുകയും സ്കൂളില്‍ ധാരാളം കൂട്ടുകാരെ ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് എന്ന് രാഹുല്‍ ഗാന്ധി കുട്ടികളോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാകിസ്ഥാൻ ഷെല്ലാക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച മേഖലകളിലൊന്നായ പൂഞ്ചില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. സംഘർഷം രൂക്ഷമായപ്പോള്‍ കുടുംബത്തോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചീളുകള്‍ തറച്ച് വീഹാൻ ഭാർഗവ് എന്ന കൊച്ചുകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഈ വർഷം ഏപ്രില്‍ 22ന് 26 പേരുടെ ജീവൻ കവർന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഇതിന് പ്രതികാരമായി ഇന്ത്യ പാക് അധിനിവേശ കശ്മീരിലും പാകിസ്ഥാനിലുമായി ഒമ്ബത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിടുകയും 100-ലധികം ഭീകരരെ വധിക്കുകയും ചെയ്തു. മെയ് ഏഴിലെ ഓപ്പറേഷന് ശേഷം, മെയ് 10ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തല്‍ ധാരണയില്‍ എത്തിയിരുന്നു.