
കോഴിക്കോട്: പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എം എ ഷഹനാസ്. ഫേസ്‌ബുക്കില്‍ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു പരിഹാസം.
പോസ്‌റ്റിന് താഴെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്.
വാർത്താസമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചെന്ന് കാണിച്ച് 10 കോടിയാണ് ഷഹനാസിനയച്ച വക്കീല്‍ നോട്ടീസിലൂടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടത്. കോഴിക്കോട് ബീച്ചിലിരുന്ന ബബിള്‍സ് ഊതി വിടുന്നതിന്റെ വീഡിയോയും ഒപ്പം ഒരു കുറിപ്പും പങ്കുവച്ചാണ് ഷഹനാസ് വക്കീല്‍ നോട്ടീസിനോട് പ്രതികരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എണ്ണിക്കൊണ്ട് ഇരിക്കുന്നു, കോടികള്‍ അല്ല പറന്നുപൊങ്ങിപൊട്ടിത്തകരുന്ന കുമിളകള്‍. ഇന്നലെ നീ ആരായിരുന്നു? ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ മറ്റന്നാള്‍ നീ ആരാണാവോ? എന്തൊക്കെ ആയിരുന്നു വ്യാജകാർഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു. എന്നിട്ടിപ്പോ ന്തായി. പവനായി ശവമായി. കോഴിക്കോട് ബീച്ചില്‍ തന്നെയുണ്ട്’- ഷഹനാസ് വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
ഫെബ്രുവരി മൂന്നിനാണ് വക്കീല്‍ നോട്ടീസ് അയയ്‌ക്കാൻ കാരണമായ വാർത്താ സമ്മേളനം നടന്നത്. രാഹുലുമായി സൗഹൃദമുണ്ടായിരുന്നുവെന്ന വാദത്തെ ഷഹനാസ് തള്ളിക്കളഞ്ഞു. രാഹുല്‍ ഒരു കോഴിയാണെന്ന് തനിക്ക് പണ്ടേ അറിയാമെന്നും തന്നോടും കോഴിത്തരം കാണിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ സ്റ്റോറികള്‍ക്ക് അയച്ച മറുപടികള്‍ ഇൻബോക്‌സിലുണ്ടെന്നും താൻ സാരി ഉടുത്ത് ഫോട്ടോ ഇട്ടപ്പോള്‍ അതിന്റെ കമന്റ് ബോക്‌സില്‍ വന്ന് മോശം കമന്റ് ഇട്ടെന്നും ഷഹനാസ് വാർത്താസമ്മേളനത്തില്‍ ആരോപിച്ചു. തന്റെ ആരോപണങ്ങള്‍ കള്ളമാണെങ്കില്‍ പരസ്യവാദത്തിന് തയ്യാറാണെന്നും അവർ രാഹുലിനെ വെല്ലുവിളിച്ചിരുന്നു.



