മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ അഴിമതിയാരോപണം; സ്പോർട്സ് കൗൺസിൽ ഗ്രൗണ്ട് നവീകരണത്തിൽ അഴിമതിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അഴിമതിയാരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കൊച്ചിയിലെ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ഫുട്ബാള്‍ ഗ്രൗണ്ട് നവീകരണത്തിലാണ് ക്രമക്കേട് നടന്നതെന്ന് രാഹുല്‍ ആരോപിച്ചു.
2023 മെയിലാണ് നവീകരണത്തിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. ഇ- ടെൻഡർ നടക്കുമ്പോൾ മറുവശത്ത് വേറെ കരാര്‍ ഉണ്ടാക്കുകയായിരുന്നു. സ്പോർട്സ് കൗൺസിലും സ്വകാര്യ കമ്പനിയും തമ്മിൽ കരാറിൽ ഏർപെടുകയായിരുന്നു.
സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഇവര്‍ അഭിഭാഷകരായ മാഗ്നം സ്പോര്‍ട്സ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നും രാഹുൽ ആരോപിച്ചു. പി. ശശി നടത്തുന്ന കൊള്ളയുടെ ഒരു ഉദാഹരണം മാത്രമാണിതെന്നും ബാക്കി പിന്നാലെ വരുമെന്നും ഈ ക്രമക്കേടിൽ പരാതി കൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപി ജയരാജനെതിരെ വേഗത്തില്‍ നടപടിയെടുത്ത പിണറായി വിജയന് പി ശശി, അജിത്ത് കുമാര്‍, സുജിത്ത് ദാസ് എന്നിവരെ തൊടാൻ പേടിയാണ്. താനൂർ കസ്റ്റഡി മരണം ആസൂത്രിതമാണ്. സ്വർണ്ണം പൊട്ടിക്കൽ സംഘത്തിന് വേണ്ടി നടത്തിയ കൊലപാതകമാണത്. കസ്റ്റംസ് ഉദ്യോഗസ്ഥൻ ആയിരുന്ന കാലത്ത് മോശം ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥനാണ് സുജിത്ത് ദാസ്. ലോട്ടറി മാഫിയയെ വിരട്ടി പണം തട്ടുന്ന ആളാണ് സുജിത്ത് ദാസെന്നും ഇയാളുടെ സാമ്പത്തിക പശ്ചാത്തലം പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.