
തിരുവനന്തപുരം: ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെയുള്ള സൈബര്‍ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്.
താന്‍ ജയിലില്‍ കീഴടങ്ങുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് ദിവസം ഭക്ഷണവും നാല് ദിവസം വെള്ളവും ഉപേക്ഷിച്ച് താന്‍ ഗാന്ധിയന്‍ രീതിയില്‍ പ്രതിഷേധിച്ചു. എന്നാല്‍ ജലപാനം നടത്താതിരിക്കുന്നത് വൃക്കകളെ ബാധിക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നിരാഹാരം നിര്‍ത്തിയത്. മകന്‍ യാഗിനെക്കുറിച്ചുള്ള ഒരു ദുസ്വപ്നവും തന്നെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജപരാതികളില്‍ കുടുങ്ങുന്ന പുരുഷന്മാരെ സംരക്ഷിക്കാന്‍ ഒരു ‘മെന്‍സ് കമ്മീഷന്‍’ അനിവാര്യമാണെന്ന് രാഹുല്‍ വാദിച്ചു. ‘നമ്മുടെ മക്കളും സഹോദരന്മാരും ഒരു വ്യാജപരാതിയുടെ അകലത്തില്‍ മാത്രമാണ് ജയിലിലേക്ക് പോകുന്നത്. ഇതിന് ഒരു നിയമപരമായ ചെക്ക് ആന്‍ഡ് ബാലന്‍സ് വേണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ വ്യത്യാസമില്ലാതെ പല പ്രമുഖരും വ്യാജപരാതികള്‍ക്ക് ഇരയാവുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എം.എല്‍.എമാരായ മുകേഷ്, എല്‍ദോസ് കുന്നപ്പള്ളി, സുരേഷ് ഗോപി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദിലീപിന്റെ കാര്യത്തില്‍ മലയാളി സമൂഹം അനീതിയാണ് കാട്ടിയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ജയിലില്‍ വെച്ച് താന്‍ പരിചയപ്പെട്ട നാല് യുവാക്കള്‍ നിരപരാധികളാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും അവര്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടം താന്‍ ഏറ്റെടുക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. പോക്‌സോ കേസുകളില്‍ കുടുങ്ങിയ ഇവര്‍ക്ക് വേണ്ടി അഭിഭാഷകരെ ഏര്‍പ്പാടാക്കി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.



