
തിരുവനന്തപുരം : കോണ്‍ഗ്രസ് യുവ നേതാവും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ത്രീപീഡകൻ എന്ന ലേബലിൽ ജയിലില്‍ ഇടാനുള്ള നീക്കങ്ങള്‍ തകൃതി.
തിരുവോണത്തിനു മുൻപ് തന്നെ രാഹുലിൽ അറസ്റ്റു ചെയ്യപ്പെടാം, അങ്ങനെ എങ്കില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് റിമാന്റ് ചെയ്യാനും സാധ്യതയുണ്ട്. അതോടെ രാഹുലിന്റെ ഇത്തവണത്തെ ഓണം ജയിലില്‍ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും തെളിവെടുപ്പുമെല്ലാം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതോടെ ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ വേഗത്തിലായിട്ടുണ്ട്. കോണ്‍ഗ്രസും പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതോടെ പാര്‍ട്ടിയും കൂട്ടില്ലെന്നുറപ്പായി. ഇനിയുള്ള പിടിവള്ളി പാലക്കാട് എം.എല്‍.എ സ്ഥാനമാണ്.
അത് രാജിവെയ്ക്കണമോ വേണ്ടയോ എന്നത് രാഹുലിന്റെ മാത്രം തീരുമാനമാണ്. പ്രതിപക്ഷ നേതാവ് അതിനെ കുറിച്ച് ഒന്നും പറയുന്നുമില്ല. രാഹുലിനെതിരേ ആരോപണം ഉയര്‍ന്നതിനു പിന്നാലെ കടുത്ത നടപടിയിലേക്ക് നീങ്ങണമെന്ന് ആദ്യം ആവശ്യപ്പെട്ടതും, പ്രസ്താവന നടത്തിയതും പ്രതിപക്ഷ നേതാവായിരുന്നു. അങ്ങനെയെങ്കില്‍ സ്ത്രീ പീഡകനായ നേതാവാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ ആയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയല്ല വേണ്ടത്, ജനപ്രതിനിധിയായി ഇരിക്കാന്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. അതായിരുന്നു പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യേണ്ടത് പാര്‍ട്ടി പ്രസിഡന്റാണ്. സണ്ണിജോസഫ് അത് ചെയ്യുകയും ചെയ്തു. ഇനി പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാനമാണ് അറിയേണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അറസ്റ്റു ചെയ്താല്‍, കോടതി ജാമ്യം അനുവദിക്കാതെ റിമാന്റു ചെയ്താല്‍ രാഹുലിന്റെ വിശ്വാസ്യത ഇല്ലാതാകും. നിലവില്‍ പാര്‍ട്ടിക്കും പ്രതിപക്ഷ നേതാവിനും വിശ്വാസ്യത നഷ്ടപ്പെട്ടെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാന്‍ പറയേണ്ടതാണ്. എന്നിട്ടും അതൊഴിവാക്കിയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ രാഹുലിന്റെ തിരിച്ചു വരവിനു വേണ്ടിയുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇടതുപക്ഷത്തെ കോഴി ഫാമെന്നും, സ്ത്രീ പീഡകരുടെ ഇടമെന്നുമുള്ള തിരിച്ചടികളും ശക്തമാക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ വിഷയം പാര്‍ട്ടിയിലെ സസ്‌പെന്റനിലൂടെ കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍, മുഖ്യമന്ത്രി ഇതിനിടയില്‍ രാഹുലിനെതിരേ നടപടി ഉണ്ടാകുമെന്നു പറഞ്ഞതോടെ കാര്യങ്ങള്‍ കീഴ്‌മെല്‍ മറിഞ്ഞു.
വിഷയം കേസായി, അന്വേഷണമായി, ഇപ്പോള്‍ അറസ്റ്റിലേക്കുള്ള നീക്കവുമായി. ഇനി എന്തു ചെയ്യാനാകുമെന്നത് വലിയ പ്രശ്‌നമായി മറിയിരിക്കുകയാണ്. ഇതിനിടെയാണ് ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുമെന്ന് അഭ്യൂഹം പരന്നിരിക്കുന്നത്. പെണ്‍കുട്ടികളെ പിന്തുടര്‍ന്നു ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. രാഹുലിനെതിരെ നിയമപ്രകാരമുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതും. അപ്രതീക്ഷിത നീക്കം ഈ കേസില്‍ ക്രൈംബ്രാഞ്ച് നടത്തുകയാണ് എന്നാണ് വിലയിരുത്തല്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടിലേക്ക് ക്രൈംബ്രാഞ്ച് സംഘം പോയിട്ടുണ്ട്.
ഏത് നിമിഷം വേണമെങ്കിലും രാഹുലിന്റെ വീട്ടില്‍ ഇവരെത്തും. മുകളില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയാല്‍ അറസ്റ്റും ചെയ്യും. രാഹുലിനെതിരെ പെണ്‍കുട്ടികളുടെ മൊഴി ക്രൈംബ്രാഞ്ചിന് കിട്ടിയെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് അടക്കം ചിന്തിക്കുന്നത്. രാഹുലിന്റെ വീട്ടിന് മുന്നില്‍ പോലീസ് കാവലുമുണ്ട്. പ്രതിഷേധക്കാരില്‍ നിന്നും പ്രോട്ടക്ഷനു വേണ്ടയല്ല. രാഹുല്‍ ഒളിവില്‍ പോകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. ആരോപണം ഉന്നയിച്ച സ്ത്രീകളില്‍നിന്നു നേരിട്ടു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്.
ഇതു സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ആലോചിച്ചതിനു ശേഷമാണ് നിയമനടപടിയിലേക്കു കടക്കാമെന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിന് എതിരെ ആരോപണം ഉയര്‍ന്നിരുന്നത്. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള ശബ്ദസന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തില്‍ സൈബര്‍ വിഭാഗം കേസെടുക്കാനാണ് സാധ്യത. ബാലാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും രാഹുലിന് എതിരെ പരാതികള്‍ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലും പലരും പരാതി നല്‍കിയിട്ടുണ്ട്.
ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതിനു പുറമേ ആരോപണം ഉന്നയിച്ച സ്ത്രീയെ കൊല്ലാന്‍ വേണ്ട സമയത്തെക്കുറിച്ചു രാഹുല്‍ പറഞ്ഞത് ക്രിമിനല്‍ മനോഭാവത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് കേസെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഉയര്‍ന്ന ഗുരുതര ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ ക്രൈം ബ്രാഞ്ച് അതിജീവിതകളുടെ മൊഴിയെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിജീവിതകള്‍ മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. തുടര്‍ന്ന് രാഹുലിനെയും അന്വേഷക സംഘം ചോദ്യം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് വിരുദ്ധമായാണ് സംഘം അടൂരിലേക്ക് എത്തുന്നത്. രാഹുലിനെ അറസ്റ്റു ചെയ്യാനുള്ള നീക്കമായി ഇത് വ്യാഖ്യാനിക്കുന്നതും ക്രൈംബ്രാഞ്ചിന്റെ രഹസ്യ നീക്കം കാരണമാണ്.
ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനും പോലീസ് ആലോചിച്ചിരുന്നു. ഇവരുടെ മൊഴി കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. രാഹുലിനെതിരെ ആരോപണമുന്നയിച്ച മറ്റ് രണ്ട് സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്താനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് മേല്‍നോട്ടം വഹിക്കും.പരാതികള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്.
സൈബര്‍ വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധന്‍, വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ട്. ലൈംഗിക അതിക്രമ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. സിപിഎം പ്രതിഷേധം പുതിയ തലത്തിലേക്ക് കൊണ്ടു പോകുമ്ബോഴാണ് ക്രൈംബ്രാഞ്ചിന്റെ അസാധാരണ നീക്കങ്ങള്‍. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. ആരും തനിക്കെതിരെ നേരിട്ടോ അല്ലാതെയോ പരാതി നല്‍കിയിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പാകെയോ മാദ്ധ്യമങ്ങളിലോ പരാതി നല്‍കിയിട്ടില്ല. അതിനാല്‍തന്നെ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നാണ് രാഹുലിന്റെ വാദം.