
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡയസിനും രാഹുലിനും വിട നൽകി ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) ക്യാംപസ്. രാഹുലും ഡയസും ഒന്നിച്ചാണ് കോളജിൽ നിന്ന് ബുധനാഴ്ച യാത്ര പുറപ്പെട്ടത്.
ബുധനാഴ്ച വട്ടിയൂർക്കാവ് മൂന്നാമൂട് മേലേക്കടവിന് സമീപം കരമനയാറ്റിൽ കുളിക്കാനാണ് രാഹുലും ഡയസും ഒരുമിച്ച് യാത്ര പോയത്. കോളജിൽ സമരമായതിനാൽ ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് ഇരുവരും യാത്ര പോയത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോൾ കാൽ വഴുതി ആറ്റിൽ വീണാണ് ഇരുവരും മരണപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ അവസാനമായി സഹപാഠികൾക്കരികിലേക്ക് ഇരുവരുടെയും ജീവനറ്റ ശരീരം ക്യാംപസിലേക്ക് എത്തി. കൂട്ടുകാർ ഇവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. സഹപാഠികൾ നിറകണ്ണുകളോടെയാണ് ഡയസിനും രാഹുലിനും അന്ത്യയാത്ര നൽകിയത്.
സിഇടി ആറാം സെമസ്റ്റർ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർത്ഥി കെ.രാഹുൽ (21), സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി ഡയസ് ജിജി ജേക്കബ് (22) എന്നിവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷമാണ് കോളജ് ക്യാംപസിലേക്കെത്തിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുലിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി കോളജിന്റെ പ്രധാന കെട്ടിടത്തിനു മുന്നിലെത്തി.പുറത്തു പെയ്യുന്ന മഴ വകവയ്ക്കാതെ നൂറുകണക്കിനു സഹപാഠികൾ വരിവരിയായി അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്.