ആന്റണി മുതൽ ഹൈബി വരെയുള്ളവർ പുറകെ നടന്നിട്ടും പ്രവർത്തകർ വീട്ടുപടിക്കൽ നിരാഹാരം കിടന്നിട്ടും വാക്ക് മാറ്റാത്തത് രാഹുലിന്റെ അന്തസ്സ് : അഡ്വ.ജയശങ്കർ

ആന്റണി മുതൽ ഹൈബി വരെയുള്ളവർ പുറകെ നടന്നിട്ടും പ്രവർത്തകർ വീട്ടുപടിക്കൽ നിരാഹാരം കിടന്നിട്ടും വാക്ക് മാറ്റാത്തത് രാഹുലിന്റെ അന്തസ്സ് : അഡ്വ.ജയശങ്കർ

സ്വന്തം ലേഖകൻ

കൊച്ചി: കോൺഗ്രസ് അധ്യക്ഷസ്ഥാനമൊഴിഞ്ഞ രാഹുൽഗാന്ധിയെ വാഴ്ത്തി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ. ഏ കെ ആൻറണി മുതൽ ഹൈബി ഈഡൻ വരെയുള്ളവർ കേണപേക്ഷിച്ചിട്ടും വാക്ക് മാറ്റിയില്ലെന്നത് രാഹുലിൻറെ അന്തസാണെന്ന് ജയശങ്കർ കുറിച്ചു. രാഹുൽഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്, വാക്കിനു വ്യവസ്ഥ ഉളളവനാണ്, പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിച്ച ജയശങ്കർ പുതിയൊരു പ്രസിഡൻറിൻറെ കീഴിൽ കോൺഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുന്നതു കാണാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
ജയശങ്കറിൻറെ കുറിപ്പ് പൂർണരൂപത്തിൽ
രാഹുൽഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണ്.മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം എതിരായപ്പോൾ രാഹുൽ മുൻ പിൻ നോക്കാതെ രാജി പ്രഖ്യാപിച്ചു. പ്രവർത്തകരുടെയും ആരാധകരുടെയും സമ്മർദ്ദം മൂർച്ഛിക്കുമ്‌ബോൾ രാജി പിൻവലിക്കും, രാജ്യത്തോടുളള കടമ മുൻനിർത്തി പാർട്ടിയെ നയിക്കും എന്നാണ് മലയാള മനോരമ പോലും പ്രവചിച്ചത്.എന്നാൽ, രാഹുൽഗാന്ധി രാജിയിൽ ഉറച്ചു നിന്നു. ലോക്സഭയിലെ പാർട്ടി ലീഡറാകാൻ വിസമ്മതിച്ചു. ഏ കെ ആൻറണി മുതൽ ഹൈബി ഈഡൻ വരെ കേണപേക്ഷിച്ചിട്ടും മനസു മാറ്റിയില്ല. അതാണ് അന്തസ്സ്! അതാണ് ആഭിജാത്യം.ഇനിയുള്ള കാലം വയനാട് എംപി മാത്രമായിരിക്കാനാണ് രാഹുലിന് താല്പര്യം. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ഏക അഭിലാഷം.രാഹുൽഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിക്കുന്നു. പുതിയൊരു പ്രസിഡന്റിന്റെ കീഴിൽ കോൺഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നത് കാണാനും ആഗ്രഹിക്കുന്നു.