
പാലക്കാട്: ലൈംഗികാരോപണ വിവാദത്തില്‍പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ പാലക്കാട്ടെത്തുമെന്ന് സൂചന.
ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ അടൂരിലുള്ള തന്റെ വീട്ടിലായിരുന്നു രാഹുല്‍. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം സഭയിലെത്തിയ രാഹുല്‍ പിന്നീട് ശബരിമലയില്‍ സന്ദർശനം നടത്തി. ഇനി സ്വന്തം മണ്ഡലത്തില്‍ സജീവമാകാനാണ് തീരുമാനം. അതേസമയം, കോണ്‍ഗ്രസില്‍ നിന്നും സസ്പെൻഡ് ചെയ്തെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ശക്തമായ പിന്തുണ രാഹുലിനുണ്ട്.
പാലക്കാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിലെത്തി രാഹുലുമായി ആശയവിനിമയം നടത്തിയിരുന്നു.
പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീഷും മൂന്ന് മണ്ഡലം പ്രസിന്റുമാരുമടക്കം ആറുപേരാണ് കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടിലെത്തി ചർച്ചനടത്തിയത്. തിരുവനന്തപുരം യാത്രയ്ക്കിടെയുള്ള സ്വകാര്യ സന്ദർശനമാണെന്നാണ് വിശദീകരണമെങ്കിലും അടൂരില്‍ നടന്നത്
പാർട്ടിക്കുള്ളില്‍ ഉരുത്തിരിയുന്ന പുതിയ കൂട്ടായ്മയുടെ സൂചനയായി.സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുകള്‍ നിലനില്‍ക്കേ ഇത്തരമൊരു സന്ദർശനത്തിന് കോണ്‍ഗ്രസ് പ്രാദേശിക ഭാരവാഹികള്‍ തയ്യാറായതിനുപിന്നില്‍ പാർട്ടിയിലെ ചില ഉന്നതരുടെ പിന്തുണയുണ്ടെന്നാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തുമെന്ന് ഉറപ്പായതോടെ പാലക്കാട്ടെ കോണ്‍ഗ്രസില്‍ പ്രവർത്തകരുടെയും അനുഭാവികളുടെയും കൂട്ടായ്മ സജീവമാകുന്നു. ‘എംഎല്‍എയ്ക്ക് സുരക്ഷ’ എന്നപേരിലാണ് കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നത്. ശക്തിതെളിയിക്കുന്ന സ്വീകരണമൊരുക്കാനുള്ള ആലോചനകളും സജീവമാണ്.
മണ്ഡലത്തിലെത്തുന്ന എംഎല്‍എയെ ആരുതടഞ്ഞാലും ശക്തമായി എതിർക്കുമെന്ന സാമൂഹികമാധ്യമ പോസ്റ്റുമായി കഴിഞ്ഞദിവസം പാലക്കാട്ടെ ഒരു നഗരസഭാ കൗണ്‍സിലറും രംഗത്തെത്തിയിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ അപ്രീതി നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ നേതാക്കള്‍ക്കുപകരം പ്രവർത്തകരും അനുഭാവികളുമായിരിക്കും എംഎല്‍എയ്ക്ക് പിന്തുണയുമായെത്തുക.
രാഹുലിന്റെ ശബരിമല സന്ദർശനത്തിന് തൊട്ടുമുൻപാണ് പ്രാദേശിക നേതാക്കള്‍ വീട്ടില്‍ സന്ദർശനം നടത്തിയത്. ശനിയാഴ്ച രാഹുല്‍ പാലക്കാട്ടെത്തുമെന്നാണ് പ്രചാരണമെങ്കിലും അവസാനവട്ട സ്ഥിതിഗതികൂടി വിലയിരുത്തിയശേഷമാവും തീയതി ഉറപ്പാക്കുക. രാഹുല്‍ എത്തിയാല്‍ തടയുമെന്ന് പ്രഖ്യാപിച്ച് സിപിഎമ്മും ബിജെപിയും രംഗത്തുണ്ട്.