
സ്വന്തം ലേഖകൻ
കൊച്ചി: നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ ആക്ടിവിസ്റ്റും, മുൻ ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനും അഭിഭാഷകനുമായ എ.വി അരുണ്‍ പ്രകാശ് സുപ്രീംകോടതിയില്‍ കവിയറ്റ് ഫയല്‍ ചെയ്തു.
കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ തെറ്റല്ലെന്ന് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും മറിച്ചു ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്നായിരുന്നു കോടതി വാക്കാല്‍ പറഞ്ഞത്. പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും മക്കളെ അതു പഠിപ്പിക്കാനും കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നതോടെ സംഭവം മാറുമെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് രഹ്നയുടെ ജാമ്യം കോടതി തള്ളിയത്.
അമ്മ കുട്ടികളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചു ചെയ്യിച്ചതാണിതെന്നും ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. രഹ്ന ഫാത്തിമയക്കെതിരെ പോക്സോ വകുപ്പിലെ, സെക്ഷന്‍ 13,14,15 കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷന്‍ 67,75, 120 (എ) എന്നിവയും ചുമത്തിയിരുന്നു.
നേരത്തെ രഹ്ന ഫാത്തിമയുടെ പനമ്പിള്ളി നഗറിലുള്ള ക്വാര്‍ട്ടേഴ്സില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് ഇവരുടെ ലാപ്ടോപ്പും മൊബൈലും കുട്ടികളുടെ പെയിന്റിങ് ബ്രഷുകളും ചായങ്ങളും ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. വീഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഹ്നയെ ചോദ്യം ചെയ്യാനായി ക്വാര്‍ട്ടേഴ്സില്‍ എത്തിയെങ്കിലും രഹ്ന വീട്ടിലുണ്ടായിരുന്നില്ല.
കുട്ടികളെ ഉപയോഗിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. തിരുവല്ല പൊലീസ് പോക്സോ, ഐ.ടി വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.