ഇനി നമ്മള്‍ പറയും, നീയൊക്കെ കേള്‍ക്കും; മിഠായി പാക്കറ്റിലെ ഭീഷണി; ജൂനിയേർസിന് കൊടുക്കാൻ സീനിയേർസ് ഉണ്ടാക്കിയ മിഠായിപ്പൊതി കണ്ട് ഞെട്ടി പോലീസ്

Spread the love

കാസർഗോഡ്: കാസർഗോഡ് തളങ്കര ഗവണ്‍മെൻ്റ് വൊക്കേഷണല്‍ ഹയർ സെക്കൻ്ററി സ്കൂള്‍ പരിസരത്ത് പോലീസിനെ കണ്ട് നിർത്തിയിട്ട കാറില്‍ നിന്ന് കണ്ടെത്തിയ മിഠായി പാക്കറ്റുകള്‍ പോലീസിനെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചു.നൂറിലധികം മിഠായികളാണ് പോലീസ് കാറില്‍ നിന്ന് പിടിച്ചെടുത്തത്.

മിഠായി പാക്കറ്റിനൊപ്പമുണ്ടായിരുന്ന സ്റ്റിക്കറില്‍ ‘ഇനി നമ്മള്‍ പറയും നീയൊക്കെ കേള്‍ക്കും…’ എന്ന് എഴുതിയിരുന്നു. പുതുതായി അഡ്മിഷൻ നേടിയ പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ക്ക് നല്‍കാനായി സീനിയർ വിദ്യാർത്ഥികള്‍ തയ്യാറാക്കിയ മിഠായികളായിരുന്നു കാറിലുണ്ടായിരുന്നത്.

 

എന്നാല്‍ സ്റ്റിക്കറിലെ ചിഹ്നങ്ങളാണ് പോലീസിനെ കൂടുതല്‍ ഞെട്ടിച്ചത്. ഷൂ പാടില്ല, കാറും ഇരുചക്ര വാഹനങ്ങളും പാടില്ല, പ്രണയം പാടില്ല, മൊബൈല്‍ പാടില്ല, പുകവലിയും പാടില്ല എന്നിങ്ങനെയുള്ള ‘നിർദ്ദേശങ്ങളാണ്’ സ്റ്റിക്കറില്‍ പതിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂനിയർ വിദ്യാർത്ഥികളെ തങ്ങളുടെ വരുതിയിലാക്കുക എന്നതായിരുന്നു ഈ മിഠായി വിതരണത്തിലൂടെ സീനിയർ വിദ്യാർത്ഥികള്‍ ലക്ഷ്യമിട്ടതെന്ന് പോലീസ് വെളിപ്പെടുത്തി. സീനിയർ-ജൂനിയർ വിദ്യാർത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവായ പ്രദേശങ്ങളില്‍ പോലീസിന്റെ സാന്നിധ്യം സജീവമാണ്. പോലീസിനെ വെട്ടിച്ച്‌ മിഠായി എത്തിക്കാനുള്ള സീനിയർ വിദ്യാർത്ഥികളുടെ നീക്കം പോലീസ് നിർദാക്ഷിണ്യം തകർക്കുകയായിരുന്നു.

കാറും മിഠായികളും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ആർ.സി. ഉടമയെ വിളിച്ചുവരുത്തിയതോടെ കാറോടിച്ച യുവാവിനെയും തിരിച്ചറിഞ്ഞു. 18 വയസ്സ് തികഞ്ഞ് ലൈസൻസ് എടുത്തതിനാല്‍ കൂടുതല്‍ നിയമ നടപടികളിലേക്ക് പോകാതെ പോലീസ് വ്യക്തമായ താക്കീത് നല്‍കി ഇവരെ വിട്ടയക്കുകയായിരുന്നു. കാർ വിട്ടുകൊടുത്തതായും ടൗണ്‍ പോലീസ് കാസർകോട് വാർത്തയോട് അറിയിച്ചു.