
ഒരു സെല്ലില്‍ പത്തോ പതിനഞ്ചോ പേരുണ്ടാകും, രാത്രി ഉറങ്ങാന്‍ സമ്മതിക്കില്ല, ദുരുദ്ദേശ്യത്തോടെ അരികിലേക്ക് വരും; ജയിലില്‍ ക്യാമറ നിരീക്ഷണം ഇല്ലായിരുന്നെങ്കില്‍ ഞങ്ങളില്‍ പലരും മൃതദേഹങ്ങളായി പുറത്തു വന്നേനെ; ആണ്‍ ഉടല്‍ അഴിച്ചു കളഞ്ഞ് പെണ്‍ സ്വത്വത്തെ സ്വന്തമാക്കിയ ജീവിത പോരാട്ടങ്ങളെക്കുറിച്ചു രാഗരഞ്ജിനി
സ്വന്തം ലേഖകൻ
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ‘ട്രാന്‍സ്‌ഫോര്‍മേഷന്‍’ ചലഞ്ച് ആണ്. ഫാറ്റ് ബോഡിയില്‍ നിന്നും ഫിറ്റ് ബോഡിയിലേക്കുള്ള മാറ്റത്തിനേയും സുന്ദരന്‍മാരും സുന്ദരിമാരും ആയിട്ടുള്ള രൂപാന്തരം പ്രാപിക്കലിനേയുമൊക്കെ ഹാഷ്ടാഗില്‍ തൂക്കി നിര്‍ത്തി ആഘോഷിക്കുന്നു സൈബര്‍ ലോകം. കൂട്ടത്തില്‍ ട്രാന്‍സ് വുമണ്‍ വൈഗ സുബ്രഹ്മണ്യം പങ്കുവച്ച ട്രാന്‍സ്‌ഫര്‍മേഷന്‍ ചിത്രം ഏവരേയും അമ്പരപ്പിച്ചു.ആണ്‍ ഉടല്‍ അഴിച്ചു കളഞ്ഞു കൊണ്ട് പെണ്‍ സ്വത്വത്തെ സ്വന്തമാക്കിയ തന്റെ ജീവിത പോരാട്ടങ്ങളെക്കുറിച്ചു രാഗരഞ്ജിനി പങ്കുവയ്ക്കുന്നു.
‘ഹോട്ടലില്‍ ജോലിക്കു നില്‍ക്കുന്ന സമയത്താണ് ട്രാന്‍സ് സമൂഹത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത്. ആദ്യമൊക്കെ ട്രാന്‍സ് കൂട്ടായ്മയും ഒത്തു ചേരലും എല്ലാം രഹസ്യമായിട്ടായിരുന്നു. സമൂഹം പലപ്പോഴും ഞങ്ങളെ കണ്ടിരുന്നത് അവജ്ഞയോടെയായിരുന്നു. അതിന്റെ തിക്തഫലം അറിഞ്ഞത് കോഴിക്കോട് വച്ച് നടന്ന ഒരു കൂട്ടായ്മയ്ക്കു ശേഷമാണ്.
ഒത്തു ചേരല്‍ കഴിഞ്ഞ് സാരിയുടുത്ത് നിരത്തിലൂടെ വന്ന ഞങ്ങള്‍ക്കു നേരെ ചിലര്‍ കാമക്കണ്ണുകളോടെയെത്തി. ഞങ്ങളെ സെക്ഷ്വലി ഹരാസ് ചെയ്തു. ഞങ്ങള്‍ ട്രാന്‍സ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ നോക്കി. പക്ഷേ സാരിയില്‍ ഞങ്ങള്‍ സുന്ദരികളാണെന്ന് പറഞ്ഞായിരുന്നു ആ കാട്ടാളന്‍മാര്‍ പാഞ്ഞടുത്തത്.’
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പൊലീസ് ഇടപെട്ടപ്പോള്‍ കുറ്റക്കാര്‍ ഞങ്ങളായി. ഞങ്ങളൊക്കെ വേഷം കെട്ടി നടക്കുന്നവരാണ് എന്നവര്‍ പൊലീസിനോട് പറഞ്ഞു. ജയിലില്‍ കിടന്നാല്‍ ഇവമ്മാരൊക്കെ ആണുങ്ങളായിക്കോളും എന്നു പറഞ്ഞ് കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തു. കോഴിക്കോട്ടെ ആ ജയില്‍ ശരിക്കും നരകമായിരുന്നു. ബാത്ത്റൂമില്‍ പോകാന്‍ പറ്റില്ല.
രഹസ്യമായി പോകാന്‍ പറ്റുന്ന ശുചിമുറി പോലും ഭയപ്പാടിന്റെ കേന്ദ്രമായി. എപ്പോഴാണ് ഞങ്ങളെ അപമാനിക്കുകയെന്നോ സെക്ഷ്വലി ഹരാസ് ചെയ്യുകയെന്നോ പറയാന്‍ പറ്റാത്ത അവസ്ഥ. പുറത്താണെങ്കില്‍ പലരും ദുഷിച്ച കണ്ണുകളോടെ ഞങ്ങളെ കണ്ടു. ഒരു സെല്ലില്‍ പത്തോ പതിനഞ്ചോ പേരുണ്ടാകും. രാത്രി ഉറങ്ങാന്‍ സമ്മതിക്കില്ല. ദുരുദ്ദേശ്യത്തോടെ അരികിലേക്ക് വരും.
അങ്ങനെ എത്ര രാത്രികള്‍ ഉറങ്ങാതെ എഴുന്നേറ്റിരുണ്ടെന്നോ. പകലെങ്ങാനും കിടന്നുറങ്ങിയാല്‍ നടുവിന് ഒറ്റച്ചവിട്ടാണ്. ഞങ്ങള്‍ സഹകരിക്കാത്തതിന്റെ ദേഷ്യമാണ് അവര്‍. ജയിലില്‍ ക്യാമറ നിരീക്ഷണം ഇല്ലായിരുന്നെങ്കില്‍ ഞങ്ങളില്‍ പലരും മൃതദേഹങ്ങളായി പുറത്തു വന്നേനെ’ -രാഗരഞ്ജിനി പറയുന്നു.