
പഹൽഗാം ആക്രമണത്തിന് പിന്നാലെ പടയൊരുക്കം തുടങ്ങി ഇന്ത്യ; റഫാൽ, സുഖോയ് എന്നീ യുദ്ധവിമാനങ്ങളെ പാക് അതിർത്തിയിലെ വ്യോമതാവളങ്ങളിലേക്ക് വിന്യസിച്ചു; വ്യോമസേന സെൻട്രൽ സെക്‌ടറിൽ നടത്തുന്ന വൻ അഭ്യാസവും തുടരുന്നു
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ അതിർത്തികളിൽ പടയൊരുക്കം തുടങ്ങി ഇന്ത്യ. സെൻട്രൽ സെക്‌ടറിൽനിന്ന് റഫാൽ, സുഖോയ് 30 എം.കെ.ഐ എന്നീ യുദ്ധവിമാന സ്ക്വാഡ്രണുകളെ, പാക് അതിർത്തിയിലെ വ്യോമതാവളങ്ങളിലേക്ക് വിന്യസിച്ചതായാണ് സൂചന.
വ്യോമസേന സെൻട്രൽ സെക്‌ടറിൽ നടത്തുന്ന വൻ അഭ്യാസവും തുടരുകയാണ്. അറബിക്കടലിൽ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തടക്കം നാവികസേനയുടെ പടക്കപ്പലുകളെയും വിന്യസിച്ചിട്ടുണ്ട്. കറാച്ചി തീരത്തോട് ചേർന്ന് ഏതുനിമിഷവും പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തും.
മിസൈൽ പരീക്ഷണം ഉൾപടെ പാക് നീക്കത്തെ സൂക്ഷ്‌മതയോടെ നിരീക്ഷിക്കുകയാണ് ഇന്ത്യ. സുരക്ഷാ അവലോകനത്തിന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ന് കശ്മീരിലെത്തും. ശ്രീനഗറിൽ ചേരുന്ന നിർണായക അവലോകന യോഗത്തിൽ തുടർനീക്കങ്ങൾ ആസൂത്രണം ചെയ്യും. സുരക്ഷാ, രഹസ്യാന്വേഷണ വീഴ്ച്ച എന്നിവയും ചർച്ചയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കശ്മീർ താഴ്‌വരയിലും നിയന്ത്രണ രേഖയിലും നടക്കുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സൈനിക വിഭാഗങ്ങളിലെ കമാൻഡർമാർ വിശദീകരിക്കും. യോഗശേഷം ബൈസരൻ വാലിയിലും കരസേന മേധാവി സന്ദർശനം നടത്തിയേക്കും. ആക്രമണം നടന്ന് രണ്ടുദിവസം പിന്നിടുമ്പോൾ പെഹൽഗാമിൽ ഭീകരർക്കായി തിരച്ചിലും കനത്ത സുരക്ഷയും തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി നാട്ടുകാരിൽ നിന്നും കച്ചവടക്കാരിൽ നിന്നും മൊഴിയെടുക്കുന്നത് ഇന്നും തുടരും.
പഹൽഗാം ഭീകരാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ളവരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും. രാവിലെ 11 മണിക്ക് അനന്ത് നാഗിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാകും പരിക്കേറ്റവരെ കാണുക.