പാലായിൽ സ്വകാര്യ ക്ലിനിക്കല്‍ ലാബില്‍ റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരില്‍ വ്യാജ പരിശോധനാ റിപ്പോര്‍ട്ട്; അറസ്റ്റിലായ ലാബ് ഉടമയും ടെക്‌നീഷ്യനും റിമാന്‍ഡില്‍; പ്രതി ഇത്തരം തട്ടിപ്പുകള്‍ നേരത്തേയും നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം

Spread the love

പാലാ: സ്വകാര്യ ക്ലിനിക്കല്‍ ലാബില്‍ റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരില്‍ വ്യാജമായി പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയ ടെക്‌നിഷ്യനെയും സ്ഥാപന ഉടമയെയും കോടതി റിമാന്‍ഡ് ചെയ്തു.

ജനറല്‍ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ ടെക്‌നിഷ്യനായ കാണക്കാരി കനാല്‍ റോഡ് ഭാഗത്ത് എബി ഭവനില്‍ എം.എബി (49), ഉടമ ഇടനാട് മങ്ങാട്ട് റിനി സജി ജോണ്‍ (52) എന്നിവരെയാണു പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്.

എബി ഇത്തരം തട്ടിപ്പുകള്‍ നേരത്തേയും നടത്തിയിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്. മുന്‍പു തിരുവല്ലയിലും മറ്റും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. ഈ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുകയാണ്.
ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്നു റിനി പൊലീസ് സംരക്ഷണയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ക്ലിനിക്കല്‍ പരിശോധനയ്ക്ക് എത്തുന്ന ഗര്‍ഭിണികള്‍ക്കും മറ്റും ഗൈനക്കോളജി ഡോക്ടറായ ഡോ. ഡെന്നി ടി.പോളിന്റെ പേരുവച്ച്‌ എബി ക്ലിനിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോണോളജിസ്റ്റ് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ പരിശോധനാഫലം നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. സ്ഥാപനത്തില്‍ ഡോക്ടറുടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഡോക്ടര്‍ ചമഞ്ഞു തട്ടിപ്പു നടത്തിയതിനും രോഗികള്‍ക്കു വ്യാജ പരിശോധനാ റിപ്പോര്‍ട്ട് നല്‍കി കബളിപ്പിച്ചതിനുമാണ് എബിയുടെ പേരില്‍ കേസ്.