ഭക്ഷണം കഴിച്ചശേഷം ബില്ലടയ്ക്കാൻ ക്യു ആർ കോഡ് സ്കാൻ ചെയ്യാം; ഹോട്ടലിൽ പ്രദർശിപ്പിച്ചത് സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ്; തട്ടിയെടുത്തത് ലക്ഷങ്ങൾ; ഹോട്ടൽ മാനേജർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: ജോലി ചെയ്യുന്ന ഹോട്ടലിൽ സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് പ്രദര്‍ശിപ്പിച്ച് പണം തട്ടിയ തൃശ്ശൂർ സ്വദേശി ആയ മാനേജർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ബിനോജ് കൊച്ചുമോൻ (42) ആണ് അറസ്റ്റിലായത്.
ഇയാൾ ജോലി ചെയ്യുന്ന കോട്ടയം കളത്തിപ്പടി ഷെഫ് മാർട്ടിൽ ഹോട്ടലിൽ നിന്നും രണ്ട് ലക്ഷത്തിലേറെ രൂപ ആണ് ഈ വഴി തട്ടിയെടുത്തത്. കോട്ടയം ഈസ്റ്റ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോട്ടലില്‍ ഭക്ഷണം വാങ്ങുവാന്‍ എത്തുന്ന ഉപയോക്താക്കള്‍ പണം ഗൂഗിള്‍ പേ, മറ്റ് യുപിഐ വഴികളില്‍ കൂടി അടയ്ക്കുമ്പോള്‍ നല്‍കുന്ന ക്യൂആര്‍ കോഡ് വച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
പലപ്പോഴും ഇയാള്‍ ഹോട്ടല്‍ ഉടമയുടെ അക്കൗണ്ടിന്റെ ക്യൂആര്‍ കോഡിന് പകരം ഉപയോക്താവിന് സ്കാന്‍ ചെയ്യാന്‍ നല്‍കുന്നത് സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡാണ്. ഇത് വഴി ബിനോജ് കൊച്ചുമോന്‍റെ അക്കൗണ്ടിലേക്ക് പണം എത്തും.
എന്നാല്‍ അടുത്തകാലത്തായി ഹോട്ടലില്‍ നിന്നും ഓണ്‍ലൈന്‍ പേമെന്‍റ് വരുമാനത്തിൽ വൻ ഇടിവ് ഉണ്ടായതിനെ തുടർന്നാണ് ഹോട്ടൽ ഉടമ കാര്യം ശ്രദ്ധിച്ചത്. ഇതേ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ നോക്കി.
ഇതില്‍ നിരവധി ഉപയോക്താക്കള്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം അടയ്ക്കുന്നുണ്ടെന്ന് വ്യക്തമായി. ഇതിലൂടെ തന്നെ വലിയ തട്ടിപ്പ് ഉടമയ്ക്ക് മനസിലായി.
ഇതിനെ തുടര്‍ന്ന് തന്‍റെ ഒരു സുഹൃത്തിനെ ഉടമ ഹോട്ടലിലേക്ക് പറഞ്ഞുവിട്ടു. ഭക്ഷണം കഴിച്ച ശേഷം സ്കാന്‍ ചെയ്ത് പണം അടച്ച് ബില്ല് ചോദിച്ചു. എന്നാല്‍ മാനേജര്‍ ബില്ല് നല്‍കിയില്ല. നിര്‍ബന്ധിച്ചപ്പോഴാണ് ബില്ല് നല്‍കിയത്.
ഇത് പരിശോധിച്ച ഹോട്ടല്‍ ഉടമ ഇതിന്‍റെ പണം അക്കൗണ്ടില്‍ എത്തിയില്ലെന്ന് മനസിലാക്കി നടത്തിയ പരിശോധനയില്‍ മാനേജറുടെ തട്ടിപ്പ് മനസിലായി. തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.