കെ.എസ്.ആര്‍.ടി.സി മുന്നേറ്റത്തിന്റെ പാതയിൽ; 40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍;പത്തനാപുരം യൂണിറ്റിൽ പുതിയ 10 ബസുകളും വിവിധ സർവീസുകളും ഉദ്ഘാടനം ചെയ്തു

Spread the love

കൊല്ലം:കെ.എസ്.ആര്‍.ടി.സി മുന്നേറ്റത്തിന്റെ പാതയിലാണ്.കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കിയാതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. പത്തനാപുരം യൂണിറ്റില്‍ പുതുതായി അനുവദിച്ച 10 ബ്രാന്‍ഡ് ബസുകളുടെയും വിവിധ ഗ്രാമീണ്‍, അന്തര്‍ സംസ്ഥാന സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

10.19 കോടി രൂപ വരുമാനമാണ് ടിക്കറ്റ് ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി നേടിയത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ 10,000 കോടി രൂപയാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്കായി ചെലവഴിച്ചത്. കൂടുതല്‍ മൈലേജ് ലഭിക്കുന്ന ബസുകള്‍ വാങ്ങാന്‍ 108 കോടി രൂപ അനുവദിച്ചു. 300 ലധികം പുതിയ വണ്ടികള്‍ നിരത്തിലിറങ്ങും. ജീവനക്കാര്‍ക്കും മറ്റും ശമ്പളവും ഓണക്കാല അലവന്‍സും നേരത്തെ ലഭ്യമാക്കി. ഡ്രൈവിങ് സ്‌കൂളുകള്‍ മുഖേന ഒന്നരകോടി രൂപയാണ് ലാഭം.

സംസ്ഥാനത്ത് ഇറങ്ങിയ ഡബിള്‍ ഡക്കര്‍ ബസുകളെല്ലാം ലാഭത്തില്‍. തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ക്കായി ഡബിള്‍ ഡക്കര്‍ വാങ്ങാന്‍ തീരുമാനമായി. സ്‌കാനിയ, വോള്‍വോ, മിനി ബസുകളില്‍ ഉള്‍പ്പെടെ വൈ-ഫൈ സംവിധാനം സ്ഥാപിച്ചു. ഒരു ജി.ബി ഡാറ്റ വരെ സൗജന്യമാണ്. ചെറിയ ദൂരങ്ങളിലേക്ക് പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ഇറക്കും. ബസുകള്‍ സ്വന്തം വാഹനം പോലെ ജീവനക്കാര്‍ പരിപാലിക്കണമെന്നും ഈ മുന്നേറ്റം തുടരാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

പത്തനാപുരം- വെട്ടിക്കവല- വാളകം- മെഡിക്കല്‍ കോളജ് വഴി തിരുവനന്തപുരം, പത്തനാപുരം- മേലില ക്ഷേത്രം- അറയ്ക്കല്‍ ക്ഷേത്രം- മെഡിക്കല്‍ കോളജ് വഴി തിരുവനന്തപുരം, കന്യാകുമാരി സൂപ്പര്‍ഫാസ്റ്റ്, ഗോവിന്ദമംഗലം – മുണ്ടയം- പട്ടാഴി- മൈലം- കൊട്ടാരക്കര- മീമാത്തിക്കുന്ന് വഴി പുനലൂര്‍, കമുകഞ്ചേരി- എലിക്കാട്ടൂര്‍ വഴി പുനലൂര്‍, പത്തനാപുരം- പട്ടാഴി -ഏനാത്ത് വഴി അടൂര്‍ എന്നീ ആറു സര്‍വീസുകള്‍ക്കാണ് തുടക്കമായത്.