പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ: ഫലം കാത്ത് മുന്നണികള്‍; പ്രതീക്ഷയും ആശങ്കയും

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: പോളിംഗ് ശതമാനക്കുറവ് മുന്നണി നേതാക്കളുടെ ഉറക്കം കെടുത്തുന്നതിനിടെ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ 8 ന് കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുൻപ് ഫലപ്രഖ്യാപനമുണ്ടാകും. 14 മേശകളിലായി 13 റൗണ്ടുകളായാണ് 182 ബൂത്തുകളിലെ വോട്ടെണ്ണുക. 80 വയസ് പിന്നിട്ടവരും, ഭിന്നശേഷിക്കാരുമായ 2491 പേര്‍ വീടുകളില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വോട്ടുകള്‍ അഞ്ചു മേശകളിലായി എണ്ണും.

ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിലെ അതി വൈകാരികത ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗമായി പോളിംഗ് 80 ശതമാനം കടക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നു. 72.86 ശതമാനമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്ക്. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 2570 വോട്ടിന്റെ കുറവ്.പോളിംഗ് മനഃപൂര്‍വം കുറയ്ക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ശ്രമിച്ചെന്ന ആരോപണം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ഉന്നയിച്ചത് ശരി വച്ച്‌ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

182ല്‍ 179 ബൂത്തിലും നിശ്ചിത സമയത്ത് പോളിംഗ് പൂര്‍ത്തിയായിരുന്നു. വോട്ടര്‍മാരുടെ എണ്ണം കൂടിയ ബൂത്തുകളിലാണ് കാലതാമസമുണ്ടായത്. ഇതുസംബന്ധിച്ച പരാതി പരിശോധിക്കുമെന്ന് കളക്ടര്‍ വിഗ്നേശ്വരി അറിയിച്ചു. പോളിംഗ് ശതമാനത്തില്‍ നേരിയ കുറവുണ്ടായത് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ പറഞ്ഞത്.

യു.ഡു.എഫിന് 20000ന് മുകളില്‍ ഭൂരിപക്ഷം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഉയര്‍ന്ന പോളിംഗ് നടന്നതിനാല്‍ ജെയ്ക്ക് നല്ല മാര്‍ജിനില്‍ ജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് പക്ഷത്തേക്ക് മറിഞ്ഞാലെ ജെയ്ക്ക് തോല്‍ക്കൂ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. തോല്‍ക്കുമെന്നുറപ്പായപ്പോഴുള്ള മുൻകൂര്‍ ജാമ്യമെടുക്കലാണ് ഇതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ മറുപടി.

അതേസമയം പുതുപ്പള്ളിയില്‍ 53 ശതമാനം വോട്ട് നേടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ സര്‍വേ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്‌ക്ക് സി. തോമസിന് 39 ശതമാനവും, എൻ.ഡി.എ സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനവും വോട്ട് കിട്ടും. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും പ്രവചിക്കുന്നു. യു.ഡി.എഫിന് എല്‍.ഡി.എഫിനെക്കാള്‍ 14 ശതമാനം വോട്ട് കൂടുതല്‍ ലഭിക്കും.
1,31,026 വോട്ടാണ് പോള്‍ ചെയ്തത്. യു.ഡി.എഫിന് 69,443ഉം എല്‍.ഡി.എഫിന് 51,100ഉം എൻ.ഡി.എയ്‌ക്ക് 6551ഉം വോട്ട് ലഭിക്കും. ചാണ്ടി ഉമ്മന് 18,000ലധികം ഭൂരിപക്ഷം ലഭിക്കാമെന്നും എക്സിറ്റ് പോള്‍ പറയുന്നു.