പുതുപ്പള്ളി പിടിച്ചെടുത്ത് ഇടതു മുന്നണി: തന്ത്രമൊരുക്കി മുന്നിൽ നിന്നത് ജെയ്ക് സി തോമസ്; കാൽനൂറ്റാണ്ടിന്റെ ആധിപത്യം തകർത്ത് മുന്നേറ്റം

പുതുപ്പള്ളി പിടിച്ചെടുത്ത് ഇടതു മുന്നണി: തന്ത്രമൊരുക്കി മുന്നിൽ നിന്നത് ജെയ്ക് സി തോമസ്; കാൽനൂറ്റാണ്ടിന്റെ ആധിപത്യം തകർത്ത് മുന്നേറ്റം

സ്വന്തം ലേഖകൻ

കോട്ടയം: അരനൂറ്റാണ്ടായി ഉമ്മൻചാണ്ടി പ്രതിനിധാനം ചെയ്തിരുന്ന പുതുപ്പള്ളി പഞ്ചായത്ത് ഇത്തവണ ഇടത്തേയ്ക്ക്. പുതുപ്പള്ളി പഞ്ചായത്തിൽ വൻ അട്ടിമറിയാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടതു മുന്നണി സ്വന്തമാക്കിയത്. കാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി പുതുപ്പള്ളി പഞ്ചായത്ത് ഇടതു മുന്നണി പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ തവണ പുതുപ്പള്ളി പഞ്ചായത്തിൽ പ്രസിഡന്റായിരുന്ന നെബു ജോൺ ഇത്തവണ ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന നെബു ജോണിനെ പുതുപ്പള്ളി പഞ്ചായത്തിൽ നിന്നും മാറ്റുകയായിരുന്നു. ഇതിനിടെയാണ് പുതുപ്പള്ളി പിടിക്കാൻ തന്ത്രങ്ങളൊരുക്കാൻ ജെയിക് സി.തോമസിനെ സി.പി.എം നിയോഗിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം ആത്മാർത്ഥമായി പണിയെടുത്തതോടെ പുതുപ്പള്ളി പഞ്ചായത്തിൽ ആകെയുള്ള 18 സീറ്റിൽ രണ്ടു സ്വതന്ത്രരുടെ അടക്കം പിൻതുണയോടെ ഒൻപത് സീറ്റുകൾ ഇടതു മുന്നണി സ്വന്തമാക്കി. കഴിഞ്ഞ തവണ പുതുപ്പള്ളിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസ് ഏഴു സീറ്റിൽ ഒതുങ്ങിയപ്പോൾ, ബി.ജെ.പി പഞ്ചായത്തിൽ രണ്ടു സീറ്റുകൾ കൂടി പിടിച്ചു.

സി.പി.എമ്മിന്റെ യുവ നേതാവ് ജെയിക് സി.തോമസിനാണ് പുതുപ്പള്ളി പഞ്ചായത്തിന്റെ ചുമതല സി.പി.എം നൽകിയിരുന്നത്. ജെയിക് തന്നെയാണ് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നതും. ജെയിക് ഒരുക്കിയ തന്ത്രങ്ങളാണ് ഇക്കുറി പുതുപ്പള്ളിയിൽ സി.പിഎമ്മിന്റെ മിന്നും വിജയത്തിനു കാരണമായത്.